കോടതിയില്‍ മാപ്പ് പറയാമെന്ന് കേന്ദ്രമന്ത്രി; ശോഭ കരന്തലജെ പത്രസമ്മേളനം നടത്തി മാപ്പ് പറയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാടിനെതിരെ നടത്തിയ വിദ്വേഷ പ്രചരണത്തില്‍ കോടതിയില്‍ മാപ്പ് പറയാമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പേരില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി കേസ് പരിഗണിച്ച സമയത്ത് ശോഭയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തി മാപ്പുപറഞ്ഞാല്‍ അവര്‍ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കാമെന്ന് തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ പി.എസ്. രാമന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉപാധിയോടുള്ള മന്ത്രിയുടെ നിലപാട് അവരുടെ അഭിഭാഷകന്‍ ഹരിപ്രസാദാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ചിനെ അറിയിച്ചത്. തുടര്‍ന്ന് ഇതില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി കൂടുതല്‍ സമയം വേണമന്ന് തമിഴ്നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു അംഗീകരിച്ച കോടതി വാദം മാറ്റിവെച്ചു.

ബെംഗളൂരുവിലെ കഫേയില്‍ മാര്‍ച്ച് ഒന്നിനുണ്ടായ സ്ഫോടനത്തിനുപിന്നില്‍ തമിഴ്നാട്ടില്‍ പരിശീലനം ലഭിച്ചവരാണെന്നാണ് ശോഭ ആരോപിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മൂക്കിനുതാഴെ കൃഷ്ണഗിരിയിലാണ് പരിശീലനം നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വിദ്വേഷജനകമായ പ്രസ്താവനയുടെപേരില്‍ മധുര ക്രൈംബ്രാഞ്ച് മാര്‍ച്ച് 20-ന് മന്ത്രിക്കെതിരേ കേസെടുത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ നല്‍കിയ ഹര്‍ജിയുടെ വാദമാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത്. കേസ് അടുത്ത മാസം ആദ്യം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.