ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

ത്രിഭാഷ നയവും കേന്ദ്രസര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ തെക്കേ ഇന്ത്യ ഒന്നടങ്കം ബിജെപിയ്ക്കെതിരെ മറ്റൊരു പോര്‍വിളിക്ക് ഒരുങ്ങുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തങ്ങളുടെ ദ്വിഭാഷ നയം ഊന്നിപ്പറഞ്ഞു കൊണ്ട് ഹിന്ദിയെ പുറത്തുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരുമായി പോരാട്ടം തുടരുന്നതിന് ഇടയില്‍ തന്നെയാണ് മണ്ഡലപുനര്‍ നിര്‍ണയത്തില്‍ തെക്കേ ഇന്ത്യയെ ഒതുക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ഏവരേയും ഒന്നിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നത്. ദക്ഷിണേന്ത്യ ബിജെപിയ്ക്ക് നിലവിലെ സാഹചര്യത്തില്‍ ബാലികേറാമലയായിരിക്കവെ അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ അപ്രമാദിത്യം ഉറപ്പിക്കാന്‍ കാവി പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ ഫെഡറല്‍ നയത്തിന് എതിരാണെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിഷേധത്തിരി കൊളുത്തുകയാണ് തെക്കന്‍ സംസ്ഥാനങ്ങള്‍.

മാര്‍ച്ച് 22ന് ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെസ്റ്റാലിന്‍ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാര്‍ട്ടിഭേദമന്യേ പ്രതിഷേധ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇന്ത്യ സഖ്യം സ്റ്റാലിനൊപ്പം ബിജെപിയുടെ ദക്ഷിണേന്ത്യയെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തെ ചെറുക്കാന്‍ തയ്യാറാവുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മാര്‍ച്ച് 22ന്റെ സമ്മേളനത്തിന് ക്ഷണം ലഭിച്ചു കഴിഞ്ഞു. തമിഴ്‌നാട് ഐടി മന്ത്രി നേരിട്ടെത്തിയാണ് സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്. പിണറായി വിജയനാകട്ടെ പൂര്‍ണ പിന്തുണ സമ്മേളനത്തിന് അറിയിച്ചിട്ടുണ്ട്. കാരണം തമിഴ്നാട് മാത്രമല്ല കേരളവും കയ്യിലുള്ള പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം കുറയുമോയെന്ന ആശങ്കയില്‍ തന്നെയാണുള്ളത്. ദക്ഷിണേന്ത്യന്‍ ചേരിയെ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷത്തുള്ള രാജ്യത്തെ എല്ലാ പാര്‍ട്ടികളുടേയും സാന്നിധ്യം സ്റ്റാലിന്‍ ഉറപ്പാക്കുന്നുണ്ട്.

പാര്‍ലമെന്ററി മണ്ഡലങ്ങളുടെ പരിധി നിര്‍ണ്ണയത്തെ കൂട്ടായി എതിര്‍ക്കുന്നതിന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതിപക്ഷ സഖ്യത്തിലെ ഏവരുടേയും പിന്തുണ ഉറപ്പാക്കുകയാണ്. ജനസംഖ്യാനുപാതികമായി മണ്ഡല പുനര്‍ നിര്‍ണയം നടത്തിയാല്‍ കുടുംബാസൂത്രണത്തിലും ജനസംഖ്യാ നിയന്ത്രണത്തിലും മികച്ച നേട്ടങ്ങള്‍ കൊയ്ത തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പാര്‍ലമെന്റില്‍ കുറയ്ക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് കഴിയും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയുമെല്ലാം മാര്‍ച്ച് 22 ലെ പ്രതിഷേധത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. തലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയ ശേഷം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തന്റെ മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നോട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ച് എന്തെ ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ഇന്ത്യ സഖ്യം ഒന്നിച്ച് തന്നെ നില്‍ക്കുമെന്നും ഡികെ ശവകുമാര്‍ വ്യക്തമാക്കി.

ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം കുറയുന്ന തരത്തിലാണ് ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കമെന്ന് ആരോപണം പ്രതിപക്ഷത്തെ വീണ്ടും ബിജെപിയ്‌ക്കെതിരെ അണിനിരത്തുന്നുണ്ട്. പ്രതിപക്ഷ സഖ്യത്തിനൊപ്പമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയോടും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ കത്തു നല്‍കിയിട്ടുണ്ട്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബംഗാള്‍, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്കക്കും ബിആര്‍എസ് നേതാവ് കെടി രാമറാവുവിനും സമ്മേളനത്തില്‍ ക്ഷണമുണ്ട്.

2026ല്‍ നടക്കാനിരിക്കുന്ന അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിയെ വളരാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ലാത്തതിനാല്‍ അവരെ ദുര്‍ബലപ്പെടുത്താനാണ് ബിജെപി മണ്ഡലപുനര്‍ നിര്‍ണയത്തിന് ഇറങ്ങുന്നതെന്ന് രേവന്ത് റെഡ്ഡി ഓര്‍മ്മിപ്പിച്ചു.