20 രൂപയുണ്ടോ? മൂന്ന് മാസത്തേക്ക് നിങ്ങളുടെ ടെലികോം സേവനങ്ങള്‍ തടസപ്പെടില്ല; കമ്പനികള്‍ക്ക് എട്ടിന്റെ പണിയുമായി ട്രായ്

ടെലികോം സേവന ദാതാക്കളുടെ ചൂഷണത്തിന് അറുതിവരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കമ്പനികള്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന.

പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെയും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നതാണ് നിലവിലെ താരിഫ് നിരക്കുകള്‍. ഇതുകൂടാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഡാറ്റ ഉള്‍പ്പെടുന്ന താരിഫുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.

ഇതിലൂടെ ടെലികോം കമ്പനികള്‍ പ്രതിവര്‍ഷം നേടിയിരുന്നത് വലിയ ലാഭമാണ്. വൈഫൈ കണക്ഷനുകളും ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ടെലികോം കമ്പനികളുടെ ചൂഷണം നേരിടേണ്ടി വരുന്നു. അല്ലാത്തപക്ഷം ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് സിം കാര്‍ഡുകളുടെ കണക്ഷന്‍ റദ്ദാക്കിയാണ് ചൂഷണത്തിന് കളമൊരുക്കിയിരുന്നത്.

ട്രായ് മുന്നോട്ടുവച്ച നിബന്ധന ഈ ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉതകുന്നതാണ്. ഇനി മുതല്‍ പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിര്‍ത്താന്‍ 20 രൂപ ചെലവഴിച്ചാല്‍ മതി. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം.

നിലവില്‍ എല്ലാ മാസവും ആക്ടീവായി നിലനിര്‍ത്താന്‍ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്നത്. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ സിം ഡീ ആക്റ്റിവേറ്റാകും.

Read more

അതേസമയം സിം കാര്‍ഡില്‍ 20 രൂപയോ അതില്‍ കൂടുതലോ രൂപ ഉണ്ടെങ്കില്‍ 30 ദിവസത്തേക്ക് കൂടി ആക്ടീവാകും. 20 രൂപയില്‍ താഴെയാണെങ്കില്‍ സിം ഡീ ആക്ടിവേറ്റാകും. എന്നാല്‍ സിം പ്രവര്‍ത്തനരഹിതമായി 15 ദിവസത്തിനുള്ളില്‍ 20 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ സിം കാര്‍ഡ് വീണ്ടും ആക്ടീവാകും എന്നതാണ് പുതിയ വ്യവസ്ഥ.