നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രയേൽ; കൊല്ലപ്പെട്ടത് രഹസ്യാന്വേഷണ വിഭാഗം തലവന്‍

ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചതായി അറിയിച്ച് ഇസ്രയേൽ. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിൻ്റെ തലവനായിരുന്ന ഹസ്സൻ ഖലീൽ യാസിൻ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഹിസ്ബുള്ള മിസൈൽ, ഡ്രോൺ യൂണിറ്റുകളുമായി ഹസ്സൻ ഖലീൽ യാസിൻ അടുത്ത് പ്രവർത്തിച്ചിരുന്നെന്നുവെന്നും യുദ്ധത്തിൻ്റെ തുടക്കം മുതൽ സിവിലിയന്മാർക്കും സൈനികർക്കുമെതിരെ നടത്തിയ തീവ്രവാദ ഗൂഢാലോചനകളിൽ വ്യക്തിപരമായി ഹസ്സൻ ഖലീൽ യാസിൻ പങ്കാളിയായിരുന്നുവെന്നും ഇസ്രായേൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ യാസിൻ പദ്ധതിയിട്ടിരുന്നതായും ഇസ്രായേൽ അറിയിച്ചു.

ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് മറ്റൊരു നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. നസ്രല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രതിഷേധം ഉയർന്നിരുന്നു. ഹിസ്ബുള്ള നേതാവിൻ്റെ ഛായാചിത്രങ്ങൾ വഹിച്ചും കൂടാതെ പ്രതികാരം, ഇസ്രായേൽ തുലയട്ടെ, അമേരിക്ക തുലയട്ടെ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി പ്രതിഷേധക്കാർ തെരുവീഥികളിൽ പ്രതിഷേധിച്ചിരുന്നു.

അതേസമയം ഇസ്രായേലുമായുള്ള ഹിസ്ബുള്ളയുടെ നാടകീയമായ സംഘർഷങ്ങൾക്കിടയിൽ യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിനും ഇറാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നസ്രല്ലയുടെ മരണത്തെ തുടർന്ന് ലെബനൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Read more