താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയതിന് ശേഷമുള്ള അഫ്ഗാനിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് അംഗീകാരം നൽകി. അഫ്ഗാനിസ്ഥാനിലെ പുതിയ ഇസ്ലാമിക നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങൾ പതിവുപോലെ തുടരുമെന്ന പ്രതീക്ഷ ഉയർത്തിക്കൊണ്ടാണ് തീരുമാനം.
“ടീമിനെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കാൻ ഞങ്ങൾക്ക് അംഗീകാരം ലഭിച്ചു,” അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഹമീദ് ഷിൻവാരി വാർത്താ ഏജൻസി എ.എഫ്.പി യോട് പറഞ്ഞു.
താലിബാൻ 2001 -ൽ അധികാരത്തിൽ നിന്നും പുറത്താവുന്നതിന് മുമ്പ് വരെ പല കായികമത്സരങ്ങളും ഉൾപ്പെടെ മിക്ക വിനോദങ്ങളും നിരോധിച്ചിരുന്നു. പൊതുജനങ്ങൾക്ക് മുമ്പിൽ വധശിക്ഷ നടപ്പാക്കുന്നതിനായുള്ള വേദികളായി ആണ് സ്റ്റേഡിയങ്ങൾ ഉപയോഗിച്ചിരുന്നത്.
താലിബാൻ ഭീകരർ ക്രിക്കറ്റിന് വലിയ പരിഗണനയൊന്നും നൽകുന്നില്ല എങ്കിലും ക്രിക്കറ്റ് നിരവധി താലിബാൻ പോരാളികൾക്കിടയിൽ ജനപ്രിയമാണ്.
കഴിഞ്ഞ മാസം തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം ഇത്തവണ ഇസ്ലാമിക നിയമത്തിന്റെ കർശനമായ പതിപ്പ് നടപ്പാക്കില്ല എന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നവംബർ 27 മുതൽ ഡിസംബർ 1 വരെ ഹോബാർട്ടിൽ നടക്കേണ്ട ടെസ്റ്റ് മത്സരം കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19 പകർച്ചവ്യാധിക്കും അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങളും കാരണം മാറ്റിവെച്ചു. അഫ്ഗാനിസ്ഥാന്റെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റാണിത്.
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ്, അഫ്ഗാനിസ്ഥാൻ ടീം ഒക്ടോബർ 17 മുതൽ നവംബർ 15 വരെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടക്കുന്ന ട്വന്റി 20 ലോക കപ്പിൽ പങ്കെടുക്കും.
അഫ്ഗാനിസ്ഥാന്റെ അണ്ടർ -19 ക്രിക്കറ്റ് ടീം ഈ മാസം അവസാനം ബംഗ്ലാദേശിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾക്കായി പര്യടനം നടത്തുമെന്നും ഹമീദ് ഷിൻവാരി സ്ഥിരീകരിച്ചു.
Read more
താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയത് മുതൽ ക്രിക്കറ്റും മറ്റ് കായിക വിനോദങ്ങളും തകരുമെന്ന ഭയം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റിനെ താലിബാൻ പിന്തുണയ്ക്കുന്നുവെന്ന് എസിബി അധികൃതർ വ്യക്തമായി പറഞ്ഞു.