ഹിസ്ബുള്ളക്കെതിരെ ആയുധമെടുത്താല്‍ ഇസ്രയേലിനെ തുടച്ചുനീക്കം; എല്ലാ സായുധ ഗ്രൂപ്പുകളും യുദ്ധത്തില്‍ പങ്കുചേരും; ഭീഷണിയുമായി ഇറാന്‍

ഹിസ്ബുള്ളക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി. ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരേ ഇസ്രയേല്‍ ആയുധം എടുത്താന്‍ വന്‍ തിരിച്ചടി നേരിടും. അങ്ങനെയുണ്ടായാല്‍ ഇസ്രയേലിനെ തുടച്ചുനീക്കുന്ന യുദ്ധമായിരിക്കും ഉണ്ടാവുകയെന്ന് ഇറാന്റെ യുഎന്‍ നയതന്ത്രകാര്യാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെല്ലാം ഇസ്രയേലിനെതിരേ യുദ്ധത്തില്‍ ചേരുമെന്നും ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ലബനന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തയത്. തെക്കന്‍ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടു മലകള്‍ക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് ലബനന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ ബെക്കയിലെ സോഹ്മോറില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇസ്രായേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടു.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതോടെ ലബനാന്‍ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയ്ക്ക് പിന്നാലെ ജര്‍മനിയും നെതര്‍ലന്‍ഡ്സും പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.