'ഹിസ്ബുള്ള തലവനെയും ഹമാസ് നേതാവിനെയും വധിച്ചതിനുള്ള പ്രതികാരം'; ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍

ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണം ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയാണെന്ന് ഇറാന്‍ സൈന്യം. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുല്ലയെ ബൈറൂത്തിലും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനിലും വെച്ച് വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇസ്രയേലിനെതിരെ സൈന്യം നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി.

‘ഇസ്മാഈല്‍ ഹനിയ്യ, ഹസന്‍ നസ്റുല്ല, ഐ.ആര്‍.ജി.സി ഗാര്‍ഡ്സ് കമാന്‍ഡര്‍ നില്‍ഫോറോഷന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി, അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ അമേരിക്ക സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ബൈഡനും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ നിന്ന് ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍എസ്സി വക്താവ് സീന്‍ സാവെറ്റ് എക്സിലൂടെ അറിയിച്ചു.

Read more

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തുന്ന മിസൈലുകളും മറ്റ് വ്യോമാക്രമണങ്ങളും നിര്‍വീര്യമാക്കുന്നതിന് ഇസ്രായേല്‍ സൈന്യത്തെ സഹായിക്കണം. ഐഡിഎഫിനൊപ്പം ചേര്‍ന്ന് ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കന്‍ സൈന്യത്തോട് ജോ ബൈഡന്‍ നിര്‍ദേശിച്ചു.