തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം; 14 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ 14 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് വിഷയത്തില്‍ ഇസ്രായേലിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുള്ളത്.

തെക്കന്‍ ലെബനനില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സൈനികര്‍ക്ക് ഹിസ്ബുല്ല ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തെക്കന്‍ ലെബബനിലെ ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനുള്ളില്‍ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടല്‍ നടന്നതായി ഇസ്രായേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുല്ല ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി മെഡിക്കല്‍ സംഘത്തോട് തെക്കന്‍ ലെബബനിലെത്താന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്തിന് സമീപത്തും ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആസ്ഥാനത്തിന് സമീപമാണ് ഇറാന്റെ ബാലിസ്റ്റിക് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൊസാദ് ആസ്ഥാനത്തിന് സമീപം മിസൈല്‍ വീണ് ഗര്‍ത്തം രൂപപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മൊസാദ് ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചിരിക്കുന്നത്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മണ്ണും പൊടിപടലങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

180 മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളായ അ.ണ്‍ ഡോമും ആരോയും ഉപയോഗിച്ച് കാര്യമായ പ്രതിരോധം സൃഷ്ടിച്ചതായും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ സാധിക്കാത്ത ചില മിസൈലുകളാണ് അപകടം സൃഷ്ടിച്ചതെന്നും ഇസ്രായേല്‍ അറിയിക്കുന്നു.

ഇസ്രായേല്‍ ലെബനനില്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പ്രത്യാക്രമണം താത്കാലികമായി അവസാനിപ്പിച്ചതായി ഇറാന്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തുടര്‍ന്നും ആക്രമണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

എന്നാല്‍ ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നായിരുന്നു മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഇറാന്‍ ഉടന്‍തന്നെ ഇരയാകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു.