തിരികെ എത്തി പ്രതികാരം ചെയ്യും, ദൈവം ബാക്കി വച്ചത് നല്ലത് ചെയ്യാന്‍; ഇടക്കാല സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

താന്‍ രാജ്യത്തേക്ക് തിരികെ എത്തി പ്രതികാരം ചെയ്യുമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. താന്‍ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും ഷെയ്ക്ക് ഹസീന കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് യൂനസ് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെന്നും ഷെയ്ക്ക് ഹസീന അഭിപ്രായപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ആളുകളെ കശാപ്പ് ചെയ്യാന്‍ ഭീകരരെ അഴിച്ചുവിടുകയാണ്. മുഹമ്മദ് യൂനുസിനെ മോബ്‌സ്റ്റര്‍ എന്നും ഷെയ്ക്ക് ഹസീന വിശേഷിപ്പിച്ചു.

സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ താന്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ നശിപ്പിക്കുകയാണ്. ദൈവത്തിന്റെ കൃപയാല്‍ എന്തെങ്കിലും നല്ലത് ചെയ്യാനാണ് തന്നെ ജീവനോടെ നിലനിര്‍ത്തിയത്. താന്‍ മടങ്ങിവന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും ഹസീന വ്യക്തമാക്കി. സൂം മീറ്റിംഗിലൂടെയാണ് ഷെയ്ക്ക് ഹസീന മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ചത്.

Read more

എന്നാല്‍ ഷെയ്ഖ് ഹസീനയെ രാജ്യത്ത് തിരികെയെത്തിച്ച് വിചാരണ നടപ്പാക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം പ്രതികരിച്ചു. അതാണ് സര്‍ക്കാരിന്റെ പ്രഥമപരിഗണനയിലുള്ള വിഷയമെന്നും യൂനുസിന്റെ പ്രസ് സെക്രട്ടറി ഷാഫിക്കുല്‍ ആലം ചൊവ്വാഴ്ച അറിയിച്ചു.