ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവ കുറച്ചിരുന്നെങ്കില്‍ ടിക് ടോക് അമേരിക്കയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ചൈന കരാറില്‍ നിന്നും പിന്തിരിഞ്ഞതായി ട്രംപ് പറഞ്ഞു. യുഎസ് തീരുവയുടെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് ചൈനയുടെ നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തീരുവ കുറച്ചിരുന്നുവെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈന അംഗീകാരം നല്‍കുമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കും അമേരിക്ക 34% ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതതോടെ ചൈന നിലപാട് മാറ്റിയെന്നും ട്രംപ് പറഞ്ഞു. ടിക് ടോക് സ്വന്തമാക്കാനായി തങ്ങള്‍ക്ക് വലിയൊരു കരാര്‍ ഉണ്ടായിരുന്നു.

അതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തീരുവ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ചൈന കരാറില്‍ നിന്നും പിന്തിരിഞ്ഞു. തീരുവയില്‍ അല്പം കുറവ് നല്‍കിയിരുന്നെങ്കില്‍ അവര്‍ 15 മിനിറ്റിനുള്ളില്‍ തന്നെ ആ കരാറിന് അംഗീകാരം നല്‍കുമായിരുന്നുവെന്ന് ട്രംപ് അറിയിച്ചു.

നേരത്തെ ഏപ്രില്‍ 5 വരെയാണ് ഇതിനായി ട്രംപ് ചൈനയ്ക്ക് ടിക് ടോക് വില്‍ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ചൈനീസ് ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് യുഎസ് അധികൃതരുടെ വാദം. അതേസമയം പൗരന്മാര്‍ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക് ടോക്കിന്റെ വാദം.