'ട്രംപിനെ വീണ്ടും പരാജയപ്പെടുത്തും'; സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താൻ, തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറില്ല: ജോ ബൈഡൻ

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനെന്നാവർത്തിച്ച് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്നും പിന്നോട്ടില്ല. താൻ വീണ്ടും മത്സരിക്കുന്നത് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണെന്നും ബൈഡൻ പറഞ്ഞു. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.

തൻ്റെ ഭരണ കാലയളവിൽ സാമ്പത്തിക മേഖല കൈവരിച്ചത് വൻ പുരോഗതിയാണെന്നും ബൈഡൻ പറഞ്ഞു. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കുന്നത്. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും താൻ മുന്നോട്ട് തന്നെയെന്ന് ബൈഡൻ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനെന്ന് വ്യക്തമാക്കി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. അമേരിക്കയെ നയിക്കാൻ ട്രംപ് അയോഗ്യനെന്ന് ന്യൂയോർക്ക് ടൈംസ് പത്രാധിപ സമിതി വ്യക്തമാക്കി. ട്രംപിൻ്റെ സ്വഭാവവും പ്രവൃത്തിയും അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ന്യൂയോർക്ക് ടൈംസ് കൂട്ടിച്ചേർത്തു.

രാജ്യതാൽപര്യങ്ങൾക്കെതിരെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നത്. സ്വന്തം സങ്കുചിത താല്പര്യങ്ങൾ മാത്രമാണ് ട്രംപിന് മുഖ്യമെന്നും ടൈംസ് വിമര്‍ശിച്ചു. ട്രംപിന്റെ രണ്ടാമൂഴം തിരസ്കരിക്കാൻ വോട്ടർമാർക്ക് ന്യൂയോർക്ക് ടൈംസ് ആഹ്വാനവും ചെയ്യുന്നു. Unfit to Lead എന്ന ലേഖനത്തിലാണ് ട്രംപിനെതിരായ പരാമർശങ്ങൾ.