2022 സെമി ഫൈനല്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്, പക്ഷേ അവര്‍ ഒരു കാര്യം മറന്നുപോയി

ഗയാനയിലെ ട്രാക്ക് 160 പാര്‍ സ്‌കോര്‍ വരുന്നത് തന്നെയായിരുന്നു.അഫ്ഗാന്‍ 159 അടിച്ച ശേഷം ന്യുസിലാന്റിനെ 75 റണ്‍സിനു ചുരുട്ടിക്കെട്ടിയ ട്രാക്ക്. പന്ത് എളുപ്പം ബാറ്റിലേക്ക് വരുന്നില്ല, ലോ ബൗണ്‍സ്, സ്പിന്‍ ഫ്രണ്ട്‌ലി, സാമാന്യം വലിപ്പമുള്ള ബൗണ്ടറികള്‍ എന്ന ഘടകങ്ങള്‍ മുന്നില്‍ നില്‍ക്കെ ടോസ് നേടിയിട്ടും ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാതിരുന്നത് മിസ്റ്റെക്ക് തന്നെയായിരുന്നു. അവരൊരു പക്ഷെ 2022 സെമി ഫൈനല്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ ഈ ഇന്ത്യന്‍ ടീം സാഹചര്യങ്ങള്‍ക്കനുസരിച്ചു അഡാപ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന കാര്യം അവര്‍ മറന്നു പോയി.

ഇന്ത്യ പതിവിന് വിപരീതമായി നല്ല കാല്‍ക്കുലേഷനോടെ ഈ പാര്‍ സ്‌ക്കോറിലേക്ക് നീങ്ങിയതാണ് ശ്രദ്ധേയമായത്. ഈ വിജയത്തില്‍ ആദ്യത്തെ പ്രശംസ അര്‍ഹിക്കുന്നത് രോഹിത് ശര്‍മ തന്നെയാണ്.നായകന്‍ മുന്നില്‍ നിന്നു നയിക്കുന്നു. പോസിറ്റീവ് ഇന്റന്റ് കാട്ടുന്നു, പക്ഷെ കഴിഞ്ഞ കളിയില്‍ സെന്റ് ലൂസിയയിലെ ബാറ്റിംഗ് ട്രാക്കില്‍ കളിച്ചത് പോലെ ഔട്ട് ആന്‍ഡ് ഔട്ട് അറ്റാക്കിലേക്ക് പോകുന്നില്ല. ഒരു ബൗളറെ ടാര്‍ഗറ്റ് ചെയ്ത് അയാളെ ഒരോവറില്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കാതെ കണ്‍ട്രോള്‍ഡ് അഗ്രഷനിലൂടെ ഇന്നിങ്ങ്‌സ് മുന്നോട്ട് കൊണ്ട് പോകുന്നു. ഇന്നിങ്ങ്‌സ് ആങ്കര്‍ ചെയ്യുമ്പോഴും അതാണ് ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നതേയില്ല.

ടൂര്‍ണമെന്റില്‍ നല്ല ഫോമിലുള്ള ആദില്‍ റഷീദിനെ ഒരു റിവേഴ്സ് സ്വീപ്പിലൂടെയും മറ്റൊരു കണ്‍വന്‍ഷണല്‍ സ്വീപ്പിലൂടെയും ബൗണ്ടറി നേടുന്നത് അയാളുടെ ആത്മവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. രോഹിത് സൂര്യയുമായി ഉയര്‍ത്തുന്ന 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യ സ്റ്റഡിയായി പാര്‍ സ്‌ക്കോറിനു മുകളിലേക്ക് സഞ്ചരിക്കുന്നതില്‍ നിര്‍ണായകമായി മാറുന്നത്. സ്‌കൈ വാസ് ബ്രില്യന്റ്. തന്റെ ഫ്രീ ഫ്‌ലോയിങ് സ്‌ട്രോക്ക് പ്ലെക്ക് യോജിക്കാത്ത പിച്ചിനോട് അഡാപ്റ്റ് ചെയ്യുന്നു, സ്‌ട്രൈക്ക് റോട്ടെഷന്‍ സാധ്യമാക്കുന്നു, ഇടക്ക് തകര്‍പ്പന്‍ ഹിറ്റുകള്‍. സാം കരനെ ബാറ്റ് ഫേസ് ഓപ്പണ്‍ ചെയ്ത് കൊണ്ടൊരു ഔട്ട് സ്റ്റാന്‍ഡിങ് ലോഫ്റ്റഡ് ഓഫ് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തിയത് അയാള്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ്. ഹര്‍ദ്ദിക്ക് കളിച്ച കമിയോയുടെ ഇമ്പാക്ടും കണക്കിലെടുക്കണം.

ഇന്ത്യന്‍ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ പരാജയം മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ട് പവര്‍ പ്ലെയില്‍ കളി അടിയറ വച്ചു. ഫില്‍ സാള്‍ട്ട് റിസ്വാന്‍ കാട്ടിയ അബദ്ധം ആവര്‍ത്തിക്കുന്നു, ഇന്ത്യയുടെ പ്രീമിയര്‍ ഫാസ്റ്റ് ബൗളറെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, സ്റ്റമ്പ് തെറിക്കുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ആധിപത്യമാണ് കണ്ടത് .ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ഇലവനിലെ സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറുടെ സ്‌പോട്ടില്‍ നാളുകള്‍ക്കു മുന്നേ തന്നെ ജഡേജക്ക് പകരം സ്ഥാനം പിടിക്കേണ്ടിയിരുന്നവന്‍ ഒരിക്കല്‍ കൂടെ തന്റെ ക്വാളിറ്റി കാട്ടികൊടുക്കുന്നു.അക്‌സര്‍ പട്ടേല്‍, ടോപ് ഓര്‍ഡറിലെ 3 ക്രൂഷ്യല്‍ വിക്കറ്റുകള്‍. കുല്‍ദീപ് യാദവ്, മറ്റേതൊരു സ്പിന്നറെ ക്കാളും ഡ്രിഫ്റ്റും ഡിപ്പും ക്രിയേറ്റ് ചെയ്യുന്നു, പേസും ട്രാജക്ടറിയും മാറ്റിക്കൊണ്ടേയിരിക്കുന്നു, എബവ് ഓള്‍ ബാറ്ററെ മനോഹരമായി റീഡ് ചെയ്യുന്നു. ടോപ് ക്ലാസ് സ്പിന്നര്‍..

രണ്ടു കാലഘട്ടങ്ങളില്‍ ഒക്കെ കളിച്ചിരുന്ന ടീമുകളാണെങ്കില്‍ റിവഞ്ച് എന്ന ഘടകം കാര്യമായി റൊമാന്റിസൈസ് ചെയ്യേണ്ടതില്ലാത്ത കാര്യമാണ്. ഓസ്ട്രേലിയക്കെതിരെ സ്വന്തം കാണികളുടെ മുന്നില്‍ വച്ചൊരു ഏകദിന ലോകകപ്പ് ഫൈനല്‍ പരാജയപ്പെട്ടതിനു പകരമാവില്ല ഈ ടി ട്വന്റി ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലെ വിജയം. പക്ഷെ ഇപ്പോഴത്തെ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളിലെ യഥാക്രമം 7 & 8 വീതം കളിക്കാര്‍ 2022 ലോകകപ്പ് സെമിയില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ കളിച്ചിരുന്നവരാണ് എന്നിരിക്കെ ഈ വിജയം കൈന്‍ഡ് ഓഫ് റിവഞ്ച് തന്നെയാണ്. ഏകപക്ഷീയമായി തകര്‍ത്തു കളയപ്പെടുന്ന ഒരിന്ത്യന്‍ ടീം സെമിയില്‍ തന്നെ തിരിച്ചടിക്കുന്നു. ഹാറ്റ്‌സ് ഓഫ്..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍