മസ്തിഷ്‌കാഘാതം മൂലം പിതാവ് മരിക്കുന്നു, രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു, വിധി തളര്‍ത്താത്ത പോരാളി

ബിഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. ജോലി കണ്ടെത്താനെന്ന വ്യാജേന ആകാശ് ദുര്‍ഗാപൂരിലേക്ക് മാറി, അവിടെ തന്റെ അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക അക്കാദമിയില്‍ ജോയിന്‍ ചെയ്തു. അവിടെ വച്ച് തന്റെ ബോളിംഗിന് ആകാശ് കൂടുതല്‍ വേഗത കൈവരിച്ചു.

എന്നിരുന്നാലും കാര്യങ്ങള്‍ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. വിധി വില്ലനായി അവതരിച്ചു. മസ്തിഷ്‌കാഘാതം മൂലം പിതാവ് മരണപെടുന്നു, അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു. ഇതോടെ ആകാശിന് അമ്മ കുടുംബം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ മൂലം മൂന്ന് വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.

ഈ മൂന്ന് വര്‍ഷങ്ങളില്‍ പല രീതിയിലും ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തന്റെ ക്രിക്കറ്റ് സ്വപ്നം ഉപേക്ഷിക്കാന്‍ കഴിയാത്തത്ര വലുതാണെന്നും അതാണ് തന്റെ എല്ലാമെന്ന തിരിച്ചറിവില്‍ ദുര്‍ഗാപൂരിലേക്ക് മടങ്ങി. പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറി, അവിടെ ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്ത് കസിനോടൊപ്പം താമസിച്ച് തന്റെ പരിശീലനം തുടര്‍ന്നു.

തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബംഗാള്‍ അണ്ടര്‍ 23 ടീമില്‍ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റം. ആകാശ് തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി നേടി എടുത്തു. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായി. ഇന്നലെ തന്റെ അമ്മയ്ക്ക് മുന്നില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ആകാശിന് ഇത് സ്വപ്നസാക്ഷാല്‍കാരമാണ്.

എഴുത്ത്: ജോ മാത്യൂ 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍