കണക്കുകള്‍ നോക്കാതെ തന്നെ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് ഇദ്ദേഹത്തിന്‍റേതാകും

തൊണ്ണൂറുകളുടെ അവസാന പകുതിയില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിലേക്കുളള വരവോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു നവോന്മേഷം തന്ന വ്യക്തിയായിരുന്നു റോബിന്‍ സിംഗ്.
ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാര്‍ പുറത്താകുമ്പോഴെല്ലാം അന്ന് നമ്മള്‍ അടുത്തിരിക്കുന്നവനോട് പറയാറുണ്ടായിരുന്നു ‘ നില്‍ക്കൂ …, റോബിന്‍ സിങ്ങ് ഇറങ്ങാനുണ്ട് ‘ എന്ന്. അത് വരെയും ഒരു സിക്‌സര്‍ പോലും പിറക്കാത്ത ഒരു മത്സരമായിരുന്നുവെങ്കില്‍ നമ്മള്‍ അന്ന് പറയാറുണ്ടായിരുന്നു ‘റോബിന്‍ സിംഗ് വരട്ടെ’ എന്ന്.

ഒരു ബാറ്റിങ്ങ് തകര്‍ച്ച നേരിടുന്ന ഘടത്തിലോ, അല്ലെങ്കില്‍ ഒരു സ്‌ട്രോങ് ചേസിങ് ഘട്ടത്തിലോ ഉള്ള പ്രഷര്‍ സിറ്റുവേഷനില്‍ ഒരു ബാറ്റുമായി വന്ന് ഇന്ത്യന്‍ വിജയ പ്രതീക്ഷകളെ തിരികെ കൊണ്ട് വരുന്ന ഒരു പോരാട്ട വാഹകനായ റോബിന്‍ സിംഗിനെ നമ്മള്‍ കണ്ടിട്ടുണ്ടായിരുന്നു. സാഹചര്യത്തിനനുസരിച്ച് എവിടെയും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു റിയല്‍ ഫ്‌ലോട്ടര്‍….

അജയ് ജഡേജയുമൊത്തുള്ള രക്ഷാപ്രവര്‍ത്തനങ്ങളും, വിക്കറ്റിനിടയിലെ മിന്നുന്ന ആ ഓട്ടവും, ക്രീസിലെ നിന്ന നില്‍പില്‍ തന്നെ സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ക്യാച്ചിങ് പ്രാക്ടീസ് നല്‍കിയിരുന്ന ആ തൂക്കിയടികളുമൊക്കെ .. പിന്നെ, എല്ലാം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ച് നടക്കുമ്പോള്‍ പതിവായി കാണുന്ന ചെളിയില്‍ പുരണ്ടിരിക്കുന്ന ഇന്ത്യന്‍ ജേഴ്‌സിയും…

സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞതോടൊപ്പം, ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഫീല്‍ങ്ങില്‍ ഒരു പുതുമയും കൊണ്ട് വന്ന വ്യക്തി കൂടിയാണ് റോബിന്‍ സിങ്.. അക്കാലത്തെ സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ അസ്തമിച്ചിരുന്ന ഒരു മത്സരത്തെ തുടര്‍ന്നും വീക്ഷിക്കാനും, പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാനും ഒരു കാരണം കിട്ടിയതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റോബിന്‍ സിംഗ് എന്ന ചൈതന്യമുള്ള പോരാളിയുടെ സാനിധ്യം. കണക്കുകള്‍ നോക്കാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് തന്നെ റോബിന്‍ സിംഗിന്റേതായിരിക്കും…

എഴുത്ത്: ഷമീല്‍ സലാഹ്