മത്സരത്തിലെ ടേണിംഗ് പോയിന്‍റായ ഓവര്‍, അയാള്‍ മറ്റ് ബോളര്‍മാരിലേക്ക് കുത്തിവെച്ച ഊര്‍ജ്ജം ഓസീസിന്‍റെ കഥ കഴിച്ചു

അക്‌സര്‍ പട്ടേലെറിഞ്ഞ 12ആം ഓവര്‍ ആയിരുന്നു മാച്ചിലെ ടേണിങ് പോയിന്റ്. ആ ഓവര്‍ വരുന്നത്, ഓസ്‌ട്രേലിയന്‍ കാര്‍ണേജില്‍ ആടിയുലയാതെ മികച്ച രീതിയില്‍ പന്തറിഞ്ഞു കൊണ്ടിരുന്ന കുല്‍ദീപിനെ, ലോങ് ഓഫിനു മുകളിലൂടെ സിക്‌സര്‍ പറത്തിക്കൊണ്ട്, ഇന്ത്യന്‍ പ്ലയേഴ്സിന്റെ ആത്മവിശ്വാസത്തിന് ട്രാവീസ് ഹെഡ് കനത്ത ക്ഷതം ഏല്‍പ്പിച്ചതിനുശേഷമായിരുന്നു.

സ്‌ക്വയര്‍ ബൗണ്ടറികളെ പ്രൊട്ടക്ട്ട് ചെയ്ത് ക്യാപ്റ്റന്‍ രോഹിത് വിന്യസിച്ച ഫീല്‍ഡിന് അനുസൃതമായി, ഓഫ്സ്റ്റമ്പിന് വെളിയില്‍ റൂം കൊടുക്കാതെ ടൈറ്റ് ലൈനില്‍ മാക്‌സിക്കും ഹെഡിനും മൂക്കുകയറിട്ടു കൊണ്ട് മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഓരോവര്‍.

ആ ഓവര്‍ നല്‍കിയ പ്രഷര്‍ റിലീസ് ചെയ്യാന്‍ ക്രീസ് വിട്ട് ഇറങ്ങിയ മാക്‌സിയെ, റോങ്ങ് വണ്‍ കൊണ്ട് മനോഹരമായി സെറ്റ് ചെയ്യുന്ന കുല്‍ദീപ്. തുടര്‍ന്ന്, ചെയ്ത ഹാര്‍ഡ് വര്‍ക്കിന് അര്‍ഹിച്ച പ്രതിഫലമായി, ഈ ലോക കപ്പിലെ ഓസ്‌ട്രേലിയയുടെ ഗോറ്റൂ മാനായ സ്റ്റോയ്‌നസിന്റെ വിക്കറ്റ് വീഴ്ത്തുന്ന അക്‌സര്‍. രണ്ടാം സ്‌പെല്ല് എറിയാന്‍ വന്ന ബുമ്ര, സ്ലോബോളില്‍ അപകടകാരിയായ ഹെഡിനെ വീഴ്ത്തിയതോടെ ഓസ്‌ട്രേലിയന്‍ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

മോട്ടേറിയിലെ ആ കറുത്ത രാത്രിക്ക് പകരമാവില്ല.. എങ്കിലും ലോകകപ്പ് വേദിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടുന്ന ഓരോ വിജയവും നല്‍കുന്ന സാറ്റിസ്ഫാക്ഷന്‍ വളരെ വലുതാണ്. ഡര്‍ബനിലെ യുവിക്കും , മോഹാലിയിലെ കോഹ്ലിക്കുമൊപ്പം ഇനിയെന്നും മറക്കാത്ത ഓര്‍മയായി സെന്റ്‌ലൂഷിയിലെ രോഹിത്തുമുണ്ടാവും..

ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറന്നു പൊങ്ങി, സ്റ്റേഡിയത്തിന്റെ റൂഫില്‍ താഴ്ന്നിറങ്ങിയ വെളുത്ത കുക്കുമ്പുര, പാറ്റ് കമ്മിന്‍സിനെ നോക്കി ചിരിച്ചു കൊണ്ടേയിരിക്കട്ടെ.. നിദ്രാവിഹീന രാവുകള്‍ക്കൊടുവില്‍ സബര്‍മതി പുളിനങ്ങള്‍ ഈ രാത്രി , ആര്‍ദ്രമായി നിദ്രയെ പുല്‍കികൊള്ളട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍