ഐപിഎല്‍ 2025: മെഗാ ലേലത്തിന് മുന്നോടിയായി കോച്ചിംഗ് സ്റ്റാഫിനെ അന്തിമമാക്കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ പുതിയ പരിശീലകനായി നിയമിച്ചതിന് ശേഷം പഞ്ചാബ് കിംഗ്സ് (പിബികെഎസ്) തങ്ങളുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. സ്പിന്‍ ബോളിംഗ് കോച്ച് സുനില്‍ ജോഷി, ബാറ്റിംഗ്, ഫീല്‍ഡിംഗ് കോച്ച് ബ്രാഡ് ഹാഡിന്‍ എന്നിവരെ നിലനിര്‍ത്തും. കൂടാതെ ജെയിംസ് ഹോപ്സ് ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നേക്കും.

പഞ്ചാബ് കിംഗ്സ് അടുത്തിടെയാണ് ട്രെവര്‍ ബെയ്ലിസിന് പകരം റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. ഫ്രാഞ്ചൈസിയുമായി പോണ്ടിംഗ് നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. മുമ്പ് ഏഴ് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ (ഡിസി) പരിശീലിപ്പിച്ച പോണ്ടിംഗ്, പഞ്ചാബ് ഫ്രാഞ്ചൈസിയെ അവരുടെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്ന ആകാംക്ഷയിലാണ്.

പുതിയ പരിശീലകനായി റിക്കി പോണ്ടിംഗിന്റെ ആദ്യ ചുമതല ഐപിഎല്ലിലേക്കുള്ള കളിക്കാരെ നിലനിര്‍ത്തല്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക എന്നതാണ്. പഞ്ചാബ് കിംഗ്‌സ് ഫ്രാഞ്ചൈസി പതിവുപോലെ ഉയര്‍ന്ന ബജറ്റില്‍ ലേലത്തില്‍ പ്രവേശിക്കും. ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ നിലനിര്‍ത്തുന്നതിന് 18 കോടി മുടക്കുന്നതിനെ കുറിച്ച് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പഞ്ചാബ് ടീം മാനേജ്മെന്റിന് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് ഉപയോഗിച്ച് അദ്ദേഹത്തെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ്മ എന്നിവരെ 4 കോടി രൂപ വീതം നല്‍കി അണ്‍കാപ്പ്ഡ് കളിക്കാരായി നിലനിര്‍ത്തിയേക്കും.