IPL 2025: കപ്പ് ഞങ്ങളല്ലാതെ വേറാര്‌ അടിക്കാന്‍, കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ്‌ പ്രതീക്ഷിക്കുന്നില്ല, തുറന്നുപറഞ്ഞ്‌ നിതീഷ് കുമാര്‍ റെഡ്ഡി

ഐപിഎല്ലില്‍ ഇന്ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുളള പോരാട്ടമാണ്. കിരീടം കൊല്‍ക്കത്ത നേടിയെങ്കിലും 2024 സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദ് ടീം കാഴ്ചവച്ചത്. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുളള ടീം കുറ്റന്‍ സ്‌കോറുകള്‍ നേടി മറ്റ് ടീമുകള്‍ക്ക്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ്മ ഉള്‍പ്പെട്ട ടോപ് ഓര്‍ഡറും നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനും അടങ്ങിയ മധ്യനിരയും ഹൈദരാബാദിന്റെ ശക്തി കൂട്ടുന്നു. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഫൈനലിലെ തോല്‍വിക്ക് പ്രതികാരം വീട്ടുക എന്ന ഉറച്ച ലക്ഷ്യത്തോടെയാകും ഇന്ന്  ഹൈദരാബാദ് ഇറങ്ങുക. ഇത്തവണ രാജസ്ഥാനെതിരെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീടുളള രണ്ട് മത്സരങ്ങളിലും ഹൈദരാബാദ് തോല്‍വി വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തോടെ ടൂര്‍ണമെന്റില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് അവര്‍.

അതേസമയം ട്രോഫിയില്‍ കുറഞ്ഞതൊന്നും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് പ്രതീക്ഷിക്കുന്നില്ലെന്ന് പറയുകയാണ് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി. “സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴോ ഐപിഎലിലോ ഒന്നും ഞാന്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഒരിക്കലും ശ്രമിക്കാറില്ല. എസ്ആര്‍എച്ചിനായി ട്രോഫി ഉയര്‍ത്തുക എന്നത് മാത്രമാണ് പൂര്‍ത്തിയാകാത്ത കാര്യം. ചില റെക്കോഡുകള്‍ ഉപയോഗിച്ച് നമ്മള്‍ ചരിത്രം സൃഷ്ടിച്ചു. എന്നിരുന്നാലും ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം കിരീടം നേടുകയെന്നതും ഒരിക്കല്‍ കൂടി ഹൈദരാബാദിന്റെ പാരമ്പര്യത്തിലേക്ക് രണ്ടാമത്തെ നക്ഷത്രം ചേര്‍ക്കുകയുമാണ്, റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നായി 303 റണ്‍സ് ഹൈദരാബാദിനായി നേടിയതോടെയാണ് നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനം നടത്തി അന്താരാഷ്ട്ര തലത്തിലും താരം തന്റെ വരവറിയിച്ചു. കൂടാതെ ടി20 ടീമിലും ഇടംപിടിച്ചിരുന്നു ആന്ധ്രപ്രദേശ് താരമായ നിതീഷ്.