രഞ്ജി ട്രോഫി: ഒരു നിമിഷത്തെ പിഴവ്..., കിരീടത്തിൽ പിടിമുറുക്കി വിദർഭ, കേരളത്തിന് നിരാശ

കരുൺ നായരുടെ മാസ്റ്റർക്ലാസ് പ്രകടത്തിലൂടെ കഴിഞ്ഞ 7 വർഷത്തിനിടെ മൂന്നാം രഞ്ജി ട്രോഫി കിരീടത്തിൻ്റെ വക്കിലെത്തി വിദർഭ. ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 249 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ കരുണ്‍ നായർക്ക് (132) ഒപ്പം അക്ഷയ് വാദ്ക്കറാണ് (4) ക്രീസില്‍.

ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73), യഷ് റാത്തോഡ് (24) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ കേരളം 342ന് പുറത്താവുകയായിരുന്നു. നിലവില്‍ വിദര്‍ഭക്ക് 286 റണ്‍സിന്റെ ലീഡുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് മലേവാര്‍ – കരുണ്‍ സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ യഷ് റാത്തോഡും മടങ്ങി.

31 റണ്‍സില്‍ നില്‍ക്കവെ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന് ലഭിച്ചിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സ്ലിപ്പില്‍ ലഭിച്ച ക്യാച്ച് അക്ഷയ് ചന്ദ്രന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. മത്സരഫലത്തെ മാറ്റിമറിച്ച പിഴവായിരുന്നു ഇതെന്ന് പറയാം.

Read more

10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്‌സ്. കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ച്വറിയാണിത്. കേരളത്തിനായി എം ഡി നിധീഷ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, സര്‍വാതെ എന്നിവര്‍ ഒരോ വിക്കറ്റ് നേടി.