കാൺപൂരിൽ ഇന്ത്യ ബംഗ്ലാദശ് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം നിർത്തി വെച്ചിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ 35 ഓവറിൽ 107 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. മത്സരത്തിൽ ഇന്ത്യ തന്നെയാണ് നിലവിൽ ഡ്രൈവിംഗ് സീറ്റിൽ. പേസർ ആകാശ് ദീപ് സിങ് 10 ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും അദ്ദേഹം നേടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കൂടാതെ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ 9 ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത് മോമിനുൾ ഹക്ക് ആണ്. 81 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികൾ അടക്കം 40 റൺസ് നേടി ക്രീസിൽ സ്ഥിരതയാർന്ന ഇന്നിങ്‌സ് ആണ് താരം നടത്തുന്നത്. അദ്ദേഹത്തിന് കൂട്ടായി മുഷ്‌ഫിഖൂർ റഹ്മാൻ (13 പന്തിൽ 6 റൺസ്) കൂടെയുണ്ട്. ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോ കാഴ്ച വെച്ചത്. 57 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികൾ അടക്കം 31 റൺസ് ആണ് അദ്ദേഹം നേടിയത്. കൂടാതെ ഷാദ്മാൻ ഇസ്ലാം 36 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 24 റൺസും നേടി.
മഴ കൂടുതൽ സമയവും ആധിപത്യം നേടിയ മത്സരത്തിൽ ഋഷഭ് പന്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സ്റ്റമ്പിന് പുറകിൽ നിന്നാൽ എതിരാളികളെ സ്ലെഡ്ജ് ചെയ്‌തത് കൊല്ലുന്ന പന്ത് ശൈലിക്ക് ഇത്തവണയും മാറ്റം ഉണ്ടായില്ല എന്ന് പറയാം. മഴ പെയ്ത കാൺപൂർ ടെസ്റ്റിൻ്റെ ഉദ്ഘാടന ദിവസം ബംഗ്ലാദേശ് ബാറ്റർ മോമിനുൾ ഹഖ് ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തെ പന്ത് കളിയാക്കി. ബംഗ്ലാദേശ് ഇന്നിംഗ്‌സിൻ്റെ 33-ാം ഓവർ എറിഞ്ഞ രവിചന്ദ്രൻ അശ്വിനായിരുന്നു പന്തെറിഞ്ഞത്.
“ഇധർ സേ എൽബിഡബ്ല്യു ലെ സക്തേ ഹെ ഹെൽമെറ്റ് സെ. ഹെൽമെറ്റ് സേ ഏക് എൽബിഡബ്ല്യു ലെ സക്തേ ഹായ് ഭായ്. (ഹെൽമെറ്റിൽ പോലും നമുക്ക് അവനെ എൽബിഡബ്ല്യു പുറത്താക്കാം),” പന്ത് ഒരു വൈറലായ വീഡിയോയിൽ പറയുന്നത് കേൾക്കാം.
അതേസമയം രണ്ടാം ദിനവും മത്സരത്തിൽ മഴ തന്നെയാണ് കളിക്കുന്നത്.