ടി 20 ടീമിന്റെ നായകൻ ആകാൻ യോഗ്യൻ അവൻ മാത്രം, ബിസിസിഐ ആ താരത്തെ ചതിച്ചു: മുഹമ്മദ് കൈഫ്

ജൂലൈ 27 ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള വൈറ്റ് ബോൾ പര്യടനത്തിനുള്ള ടീമിനെ വ്യാഴാഴ്ച ബിസിസിഐ പ്രഖ്യാപിച്ചു. ഈ പര്യടനത്തിലൂടെ ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിൻ്റെ അരങ്ങേറ്റം കുറിക്കും. രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം നേതൃത്വം നൽകുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ പുതിയ ടി20 ഐ ക്യാപ്റ്റനായി നിയമിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ്.

ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദിക് പാണ്ഡ്യ. എന്നിരുന്നാലും, ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് സൂര്യകുമാർ യാദവിനെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്ന് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തീരുമാനിക്കുക ആയിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഈ തീരുമാനത്തെ വിമർശിച്ചു. ഹാർദിക് ആയിരുന്നു നായകൻ ആകാൻ യോഗ്യൻ എന്നുള്ള അഭിപ്രായമാണ് മുൻ താരം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനെ രണ്ടുതവണ ഫൈനലിലെത്തിക്കുകയും കിരീടവും നേടുകയും ചെയ്തു. ഇന്ത്യൻ ടി20 ടീമിനെ നയിച്ച പരിചയവും ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായും ഹാർദിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പരിശീലകനൊപ്പം ചില തന്ത്രപരമായ മാറ്റങ്ങളുണ്ടാകും. പരിചയസമ്പന്നനും ഉയർന്ന റാങ്കിലുള്ള ടി20 കളിക്കാരനുമായ സൂര്യ ശക്തനായ സ്ഥാനാർത്ഥിയാണ്. എന്നിരുന്നാലും, ഹാർദിക്കിൻ്റെ മുൻകാല വിജയവും നേതൃപരിചയവും കണക്കിലെടുത്ത് ടീം ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതായിരുന്നു,” കൈഫ് ഐഎഎൻഎസിനോട് പറഞ്ഞു.

“പരിചയസമ്പന്നനായ ക്യാപ്റ്റനും ബുദ്ധിമാനുമായ ഗംഭീർ കായികരംഗത്തെ കൃത്യമായി മനസ്സിലാക്കുന്നു. അതിനാൽ, ഹാർദിക് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങൾ അദ്ദേഹത്തിൻ്റെ ഐപിഎൽ റെക്കോർഡ് നോക്കുകയാണെങ്കിൽ, പുതിയ, യുവ ജിടി സ്ക്വാഡിനൊപ്പം അദ്ദേഹം കിരീടം ഉയർത്തി, അത് ശ്രദ്ധേയമായ നേട്ടമായിരുന്നു,” അദ്ദേഹം പറഞ്ഞു.