ടി20 ലോകകപ്പ് 2024: സെമിയില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടല്ലാതെ മറ്റൊരു എതിരാളി കൂടി, ആശങ്ക

ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ സൂപ്പര്‍ 8ല്‍ തകര്‍ത്തെന്നുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മറുവശത്ത് ഇംഗ്ലണ്ടിന് എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തി. സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെയും അമേരിക്കയെയും തോല്‍പ്പിച്ച് സെമിയിലേക്ക് യോഗ്യത നേടി.

ഇന്ത്യ-ഇംഗ്ലണ്ട് സെമിയില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്. കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് മഴ 60 ശതമാനവും മത്സരത്തെ ബാധിക്കും. പ്രാദേശിക സമയം രാവിലെ 10:30 ന് 33% ആണ് മഴ സാധ്യത പ്രവചനം, ഉച്ചയ്ക്ക് 1 മണിക്ക് ഇത് 59% ആയി ഉയരും. മഴ വൈകുന്നത് കളിക്കാരെയും ആരാധകരെയും നിരാശരാക്കും.

അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല. അതുകൊണ്ടുതന്നെ മഴ കളിക്കുകയും മത്സരം പൂര്‍ണ്ണമായും നടക്കാതെ വരികയും ചെയ്താല്‍ അത് വലിയ തിരിച്ചടിയായി മാറും. മത്സരഫലം മഴ തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജയ പരാജയങ്ങള്‍ മാറി മറിയും.

2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പില്‍ ട്രോഫി നേടിയിട്ടില്ല. ടി20 ലോകകപ്പില്‍ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 4-2ന് മുന്നിലാണ്. എന്നാല്‍ 2022ലെ ഏക സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.