വിജയാഹ്ലാദത്തിന് മണിക്കൂറുകൾ മാത്രം ആയുസ്, സൂപ്പർതാരത്തിന് പരിക്ക്; ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുമ്പ് വമ്പൻ തിരിച്ചടി

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിക്കിൽ നിന്ന് ഉള്ള തിരിച്ചുവരവ് ശ്രമങ്ങൾക്കിടെ മുഹമ്മദ് ഷമിക്ക് കാൽമുട്ടിന് പരിക്കേറ്റതിനാൽ ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-ന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടു. കണങ്കാലിലെ പരിക്കിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഷമി അടുത്തിടെയാണ് നെറ്റ്സിൽ ബൗൾ ചെയ്യാൻ തുടങ്ങിയത്. 2023 ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം താരം ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ല.

ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ കളിക്കാൻ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കാൻ താരം ഒരുങ്ങുക ആയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം താരം 6 – 8 ആഴ്ചകൾ വരെ പുറത്തിരിക്കേണ്ടി വന്നേക്കാം. “ഷമി നന്നായി ബൗൾ ചെയ്യുകയായിരുന്നു, മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള പാതയിലായിരുന്നു അദ്ദേഹം. ഈ കാൽമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തിന് മറ്റൊരു തിരിച്ചടിയാണ്. ബിസിസിഐയുടെ മെഡിക്കൽ ടീം അദ്ദേഹത്തിൻ്റെ അവസ്ഥ നിരീക്ഷിച്ചുവരികയാണ്, ”ബിസിസിഐ വൃത്തങ്ങൾ TOI യോട് പറഞ്ഞു.

“ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മെഡിക്കൽ ടീമിന് ഇതൊരു ഞെട്ടലാണ്. ഒരു വർഷത്തിലേറെയായി ഡോക്ടർമാർ അവനെ ചികിത്സിക്കുന്നു. അവരുടെ വർക്ക് ലോഡ് മാനേജ്മെൻ്റ് സിസ്റ്റം മികച്ച ഒന്നാണ്. അദ്ദേഹത്തെ ഉടൻ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരാൻ മെഡിക്കൽ ടീം പരമാവധി ശ്രമിക്കുന്നു.” ഒരു ഉറവിടം പറഞ്ഞു.

2015ൽ ഷമിക്ക് കാൽമുട്ടിന് പരിക്കേറ്റു, ഈ പ്രശ്നവുമായി ഏകദിന ലോകകപ്പ് കളിച്ചു. തുടർന്ന് ദീർഘകാലത്തേക്ക് അദ്ദേഹം ടീമിൽ നിന്ന് മാറി നിന്ന്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കും.

ഒക്ടോബർ-നവംബർ മാസങ്ങളിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടും. കിവി പരമ്പരയ്ക്ക് ശേഷം അഞ്ച് ടെസ്റ്റുകൾക്കായി താരങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പോകും. നവംബർ 22 മുതൽ 26 വരെ പെർത്തിലാണ് ആദ്യ മത്സരം.

Read more