'സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ വരാന്‍ ഈയൊരു വഴിയേയുള്ളൂ'; പരിഹാസവുമായി മുന്‍ താരം

വിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ മലയാലി താരം സഞ്ജു സാംസണിന് അവസരം കിട്ടുമെന്നായിരുന്നു എല്ലാ റിപ്പോര്‍ട്ടുകളും. എന്നാല്‍ ഇഷാന്‍ കിഷനെയാണ് വിക്കറ്റ് കൂപ്പര്‍ ബാറ്റര്‍ റോളില്‍ ഇന്ത്യ ഇറക്കിയത്. നാലാം നമ്പരിലാകട്ടെ ഏകദിനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ പരിഗണിച്ചു. സഞ്ജുവിനെ വീണ്ടും തഴഞ്ഞതിനെതിരെ വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം എസ് ബദ്രിനാഥ്.

മത്സരത്തില്‍ സഞ്ജു സാംസണിന്റെ ജേഴ്സി അണിഞ്ഞാണ് മധ്യനിര താരം സൂര്യകുമാര്‍ യാദവ് ഇറങ്ങിയത്. ഇതോടെ ഇതു മാത്രമാണ് സഞ്ജു പ്ലേയിംഗ് ഇലവനിലെത്താനുള്ള വഴി എന്ന് ബദ്രിനാഥ് പരിഹസിച്ചു. സഞ്ജുവിന്റെ കുപ്പായം മറ്റൊരാളെ അണിയിക്കുകയല്ലാതെ മറ്റൊരു രീതിയിലും സാംസണെ മൈതാനത്ത് കാണാന്‍ സാധ്യതയില്ല എന്നാണ് ബദ്രിനാഥിന്റെ പരിഹാസം.

സൂര്യയുടെ ജേഴ്‌സിയുടെ സൈസാണ് കുപ്പായ കൈമാറ്റത്തിന് വഴിതെളിച്ചത്. ലാര്‍ജ് സൈസ് ജേഴ്‌സി ഉപയോഗിച്ചിരുന്ന സൂര്യയ്ക്ക് ടീം മാനേജ്‌മെന്റ് നല്‍കിയത് മീഡിയം സൈസായിരുന്നു. ഇതാണ് പ്രശ്‌നമായത്. പുതിയ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്റെ ലോഗോ പതിച്ച പുതിയ ജേഴ്‌സിയാണ് ഇന്ത്യ മത്സരത്തിന് ഉപയോഗിച്ചത്. സൂര്യയ്ക്ക് ലഭിച്ചത് മീഡിയം സൈസിലുള്ള പുതിയ ജേഴ്‌സിയായിരുന്നു.

എന്നാല്‍ ഈ ജേഴ്‌സി സൈസ് തനിക്ക് യോജിക്കുന്നതല്ലെന്ന് ആദ്യ മത്സരത്തിന്റെ തലേ ദിവസമാണ് സൂര്യ ടീം മാനേജ്‌മെന്റിനെ അറിയിക്കുന്നത്. പുതിയ സൈസിലുള്ള ജേഴ്‌സി മത്സരത്തിന് മുമ്പ് എത്തിക്കാന്‍ സാധിച്ചതുമില്ല. ഇതോടെയാണ് സൂര്യ പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്ന സഞ്ജുവിന്റെ ലാര്‍ജ് സൈസിലുള്ള ജേഴ്‌സി വാങ്ങി ധരിച്ചത്.