RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അര്‍ധസെഞ്ച്വറി നേടി വിരാട് കോലി. 42 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തുടക്കത്തിലെ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു താരം. 37 റണ്‍സെടുത്ത ദേവ്ദത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കി. മുന്‍ മത്സരങ്ങളില്‍ കാര്യമായി ഫോമിലേക്ക് ഉയരാതിരുന്ന താരം ഇക്കളിയില്‍ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. കൂടാതെ ടി20 മത്സരങ്ങളില്‍ 13,000 റണ്‍സ് എന്ന നാഴികകല്ലും മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പിന്നിട്ടു.

നിലവില്‍ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ 190 റണ്‍സിലധികം പിന്നിട്ടിരിക്കുകയാണ് ആര്‍സിബി. ക്യാപ്റ്റന്‍ രജത് പാട്ടിധാറും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയുമാണ് ക്രീസില്‍. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മലയാളി താരം വിഘ്‌നേഷ് പുതൂര്‍ ഒരു ഓവര്‍ മാത്രമാണ് ഇന്നത്തെ മത്സരത്തില്‍ ഏറിഞ്ഞത്. ഈ ഓവറില്‍ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വിഘ്‌നേഷ് വീഴ്ത്തുകയും ചെയ്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വലിയ റണ്‍സൊഴുക്കാണ് ഇന്നത്തെ മത്സരത്തില്‍ കാണാനാവുന്നത്.