ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർസിബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല.
എന്തായാലും ബാംഗ്ലൂരിനെ സംബന്ധിച്ച് ഈ സീസൺ കൂടുതൽ നിറങ്ങൾ നൽകുന്നത് ആണ്. 17 വർഷത്തിനു ശേഷം ചെപ്പോക്കിൽ ചെന്നൈയ്‌ക്കെതിരെ അവർ വിജയം നേടി, ഇന്നലത്തെ ജയത്തോടെ 10 വർഷത്തിനു ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരെയും ടീമിന് വിജയം നേടാൻ സാധിച്ചു.
അവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പോസിറ്റീവ് ബാറ്റർമാർ റൺസ് നേടുന്നുണ്ട്, ടീം ഇപ്പോൾ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലിയെ ആശ്രയിക്കുന്നില്ല എന്നത് ആണ്. മറുവശത്ത് ടീമിന്റെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, സ്പിന്നർമാർ സ്ഥിരമായി വിക്കറ്റുകൾ വീഴ്ത്തുന്നു. ക്രുണാൽ പാണ്ഡ്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
പ്രശസ്ത സ്‌പോർട്‌സ് അവതാരകൻ ജതിൻ സപ്രു, കോഹ്‌ലി ഇപ്പോൾ ആർസിബിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനല്ലെന്ന് പരാമർശിച്ചു. “വിരാട് കോഹ്‌ലി ഇപ്പോൾ ആർസിബിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനല്ല, പക്ഷേ ഫ്രാഞ്ചൈസിയുടെ പ്രധാനപ്പെട്ട ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് അദ്ദേഹം” അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയും അദ്ദേഹത്തോട് യോജിക്കുകയും ചെയ്തു. “രജത് പട്ടീദാർ എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് നോക്കൂ. ജിതേഷ് ഫിനിഷിങ് ജോലി ചെയ്യുന്നു. ടിം ഡേവിഡ് നന്നായി കളിക്കുന്നു, ക്രുനാലും ബാറ്റ് ചെയുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റ് ചെയ്ത രീതിക്ക് ജിതേഷ് വളരെയധികം പ്രശംസ അർഹിക്കുന്നു. വിക്കറ്റുകൾ വീണാലും ആക്രമണാത്മക ക്രിക്കറ്റ് കളിക്കാൻ ബാറ്റ്സ്മാൻമാർ തീരുമാനിച്ചു. സ്ട്രൈക്ക് റേറ്റ് കുറയ്ക്കാൻ അവർ സമ്മതിക്കുന്നില്ല ” അദ്ദേഹം പറഞ്ഞു.