ഐസിസി ചാംപ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറർ. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇന്നലെ പിറന്നത്.
76 റൺസ് നേടിയ രോഹിത് ഈ ടൂർണമെന്റിൽ ഇതുവരെ ഫോമിൽ എത്താതെ പോയതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്പിന്നർമാർ കളത്തിൽ വരുമ്പോൾ തങ്ങൾക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്ന് മനസിലാക്കിയ രോഹിത് തുടക്കത്തിൽ മനോഹരമായി ആക്രമിച്ചു. അത് തന്നെയാണ് ഇന്നലത്തെ ട്വിസ്റ്റ് ആയി മാറിയതും. അങ്ങനെ ഒരു ആക്രമണം നടത്തിയതുകൊണ്ടാണ് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഇന്ത്യക്ക് ജയിക്കാൻ പറ്റിയതെന്ന് പറയാം. ഗില്ലിന്റെയും കോഹ്‌ലിയുടെയും രോഹിത്തിന്റെയും വിക്കറ്റ് നഷ്ടമായപ്പോൾ തോൽവി മണത്ത ഇന്ത്യയെ അക്‌സർ- ശ്രേയസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ശ്രേയസിനെ സംബന്ധിച്ച് ടൂർണമെന്റിൽ ഉടനീളം കാണിച്ച മനോഹരമായ ഫോം ഇന്നലെയും നിലനിർത്തിയപ്പോൾ സമ്മർദ്ദത്തിൽ നിന്ന് ഇന്ത്യ കരകയറി.
ഒടുവിൽ 44 റൺ എടുത്ത അയ്യർ മടങ്ങിയപ്പോൾ ഇന്ത്യ അപകടനില തരണം ചെയ്തിരുന്നു. എന്തായാലും കളി വളരെ സമ്മർദ്ദമേറിയ ഘട്ടത്തിലൂടെ പോകുന്ന സമയത്ത് കളിയുടെ 37 ആം ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ശ്രേയസിന്റെ ക്യാച്ച് പിടിക്കാനുള്ള വളരെ എളുപ്പമുള്ള അവസരം ലോങ്ങ് ഒന്നിൽ ജാമിസൺ വിട്ടുകളഞ്ഞു. അത് ഇന്ത്യക്ക് സഹായമായി.
എന്തായാലും അയ്യരുടെ ഈ അനാവശ്യ ശ്രമത്തെക്കുറിച്ചും കാണിച്ച മണ്ടത്തരത്തെക്കുറിച്ചും സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ: “എന്താണ് അയാൾ നേടാൻ ശ്രമിച്ചത്? അയാൾ ഒരു സിക്സ് അടിച്ചു, മറ്റൊന്നിന്റെ ആവശ്യമില്ലായിരുന്നു. മത്സരത്തിന്റെ ഈ നിർണായക ഘട്ടത്തിൽ തെറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. ഭാഗ്യവശാൽ, ജാമിസൺ ക്യാച്ച് കൈവിട്ടു,” സുനിൽ ഗാവസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തോടെ നാലാം നമ്പറിൽ തന്റെ സ്ഥാനം അയ്യർ ഉറപ്പിച്ചു.