ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്റാണ്. ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ. ഓവര്‍ കാസ്റ്റ് കണ്ടീഷന്‍സ്, സീം മൂവ് മെന്റ്, എല്ലാ കാലത്തും സബ് കൊണ്ടിനെന്റല്‍ ബാറ്റര്‍മാരുടെ പേടിസ്വപ്നമായ സാഹചര്യങ്ങളാണ്. ഇംഗ്ലണ്ട്, ന്യുസിലാന്റ് എന്നിവിടങ്ങളിലൊക്കെ പര്യടനത്തിനു പോകുമ്പോള്‍ കൃത്യമായും പണി തരുന്ന സാഹചര്യങ്ങള്‍ നാട്ടില്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു.

ദിവസങ്ങളായി മഴ പെയ്യുന്ന സ്ഥലത്ത് ആദ്യ ദിവസം മഴയില്‍ ഒലിച്ചു പോയ കാര്യവും ഇപ്പോഴും നിലനില്‍ക്കുന്ന ഓവര്‍ കാസ്റ്റ് സാഹചര്യത്തെയും കിവീസ് ബൗളര്‍മാരെയും ഇന്ത്യ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു, അതിന്റെ ഫലമായിരുന്നു ടോസ് കിട്ടി ബാറ്റിംഗ് തിരഞ്ഞെടുത്തതും 3 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതും.

ആദ്യ സെഷന്‍ കഴിഞ്ഞാല്‍ മൂവ്‌മെന്റ് ഉണ്ടാവില്ലെന്ന ധാരണ തെറ്റിയെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ആദ്യ സെഷനില്‍ തന്നെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു തരിപ്പണമായാല്‍ പിന്നെ ഒന്നിനും പ്രസക്തിയില്ലല്ലോ. ടീം സെലക്ഷന്‍, ടോസ് നേടിയാല്‍ എന്ത് ചെയ്യണം എന്നതൊക്കെ പ്‌ളേയിങ് കണ്ടീഷന്‍സിനു അനുസരിച്ചു മാത്രമായിരിക്കണം.ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ലോകത്ത് എവിടെയായാലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്ട്രഗിള്‍ ചെയ്തിരിക്കും. ആരെയൊക്കെ മാറ്റി ആരൊക്കെ വന്നാലും ഇതന്നെ അവസ്ഥ. എന്നിരുന്നാലും ബാംഗ്ലൂരില്‍ ഇന്ത്യ ദയനീയമായി തോല്‍ക്കും എന്നൊന്നും ഇപ്പോഴും കരുതുന്നില്ല.

ഇത്തരം സാഹചര്യങ്ങളില്‍ സാങ്കേതിക മികവുള്ള ഒരു പ്രൊപ്പര്‍ നമ്പര്‍ 3 ബാറ്ററുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഇന്ത്യക്കതില്ല. ന്യുസിലാന്റ് ബാറ്റര്‍മാര്‍ക്ക് നന്നേ പരിചിതമായ അന്തരീക്ഷത്തില്‍ അവര്‍ക്കതിന്റെ ആവശ്യവുമില്ല. ഇനി കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ നോക്കിയിരുന്നേലും ക്രീസില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ഇതന്നെ സംഭവിക്കുമായിരുന്നു. കാരണം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തീരെ പരിചിതമല്ലാത്ത കണ്ടീഷന്‍സാണ്. അവര്‍ കുഴങ്ങും, ദയനീയമായി തന്നെ.

ആഭ്യന്തര ക്രിക്കറ്റില്‍ ബൗളര്‍മാരെ സഹായിക്കുന്ന പേസും ബൗണ്‍സുമുള്ള ട്രാക്കുകള്‍ ഇല്ല. ഉള്ളത് ബാറ്റിംഗ് ബ്യുട്ടികള്‍ അല്ലെങ്കില്‍ ഫ്‌ലാറ്റ് വിക്കറ്റുകള്‍. സോ ബാറ്റര്‍മാര്‍ ഒരുപാട് പേര്‍ ഉയര്‍ന്നു വരും. ക്വാളിറ്റി പേസര്‍മാരും ടെക്‌നിക്കലി എക്വിപ്പ്ഡ് ആയ ബാറ്റര്‍മാരും കുറവായിരിക്കും. ഒന്നാലോചിച്ചാല്‍ ഒരു ജസ്പ്രീത് ബുംമ്രയൊക്കെ കണ്ണടച്ച് ആരാധിക്കപ്പെടേണ്ടവന്‍ തന്നെയാണ്. പ്യുവര്‍ സ്‌കില്‍ & ഹാര്‍ഡ് വര്‍ക് മാത്രമാണ് അയാളുടെയൊക്കെ വിജയത്തിന് പുറകിലെ രഹസ്യം.

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍