ഇന്ത്യൻ സെലക്ടർമാർക്ക് നേരെ തുറന്ന വെല്ലുവിളിയുമായി ചാഹൽ, ലക്ഷ്യം ഒന്ന് മാത്രം!

2025ല്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടക്കാനിരിക്കെ കൗണ്ടി ക്രിക്കറ്റിലെ വിജയകരമായ പ്രകടനത്തിലൂടെ അത്തരം സാഹചര്യങ്ങളില്‍ താന്‍ എത്രത്തോളം മികച്ചവനാണെന്ന് തെളിയിച്ച് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. കെന്റിനെതിരെ നോര്‍ത്താംപ്ടണ്‍ഷെയറിന്റെ ഒമ്പത് വിക്കറ്റ് ജയത്തില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ടില്‍ തന്റെ കളി തുടങ്ങിയ ചാഹല്‍ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

കൗണ്ടി ക്രിക്കറ്റ് കടുപ്പമേറിയ ക്രിക്കറ്റാണ്. മികച്ച നിലവാരത്തിലുള്ള ക്രിക്കറ്റിനെതിരെ എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത് എന്നെ അനുവദിച്ചു. അടുത്ത വര്‍ഷം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോള്‍, ഞാന്‍ എത്ര മികച്ചവനാണെന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,’ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ചാഹല്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ക്ക് തൊട്ടുപിന്നാലെ ജൂണ്‍ 20 ന് അഞ്ച് ടെസ്റ്റുകള്‍ക്കായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. തുടര്‍ച്ചയായ മൂന്നാം ഡബ്ല്യുടിസി ഫൈനല്‍ കളിക്കാന്‍ ഇന്ത്യ മുന്‍നിരയിലാണ്.

രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത സമയത്ത് ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കുറച്ച് സമയം ചെലവഴിക്കാന്‍ നിരവധി ഇന്ത്യക്കാര്‍ സമീപകാലത്ത് കൗണ്ടി ക്രിക്കറ്റിലേക്ക് പോയിട്ടുണ്ട്. വെങ്കിടേഷ് അയ്യര്‍, ജയദേവ് ഉനദ്കട്ട്, പൃഥ്വി ഷാ എന്നിവര്‍ ഈ വര്‍ഷം ടൂര്‍ണമെന്റില്‍ എത്തിയിട്ടുണ്ട്. ലെസ്റ്റര്‍ഷെയറിനെതിരായ തന്റെ അവസാന മത്സരത്തില്‍ ചാഹല്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ത്താന്റ്‌സ് ഒമ്പത് വിക്കറ്റിന്റെ വിജയം പിടിച്ചു.

ചാഹല്‍ ഇതുവരെ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ല. ബാറ്റില്‍ സംഭാവന നല്‍കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയും അദ്ദേഹത്തിന്റെ വാദത്തെ ശക്തിപ്പെടുത്തിയിട്ടില്ല.

Read more