'മെസിയുടെ പിള്ളേർ വേറെ ലെവൽ'; ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം

ലയണൽ മെസിയുടെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച് ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കരുത്തരായ അർജന്റീന. മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹൂലിയൻ ആൽവരസായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും ആണ് താരം നേടിയത്. കൂടാതെ മാക്ക് ആല്ലിസ്റ്റർ, ദിബാല എന്നിവർ ഓരോ ഗോളുകളും നേടി.

മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് അർജന്റീന തന്നെ ആയിരുന്നു. തുടക്കം മുതൽ ആക്രമിച്ചാണ് അവർ കളിച്ചത്. ടീമിൽ എയ്ഞ്ചൽ ഡി മരിയയുടെയും, ലയണൽ മെസിയുടെയും അഭാവം ബാധിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ താരങ്ങൾ ഇല്ലാതെയും അർജന്റീനൻ യുവ താരങ്ങൾ ഗംഭീര പ്രകടനം നടത്തി.

ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് അർജന്റീന നേടിയത്. മികച്ച മുന്നേറ്റങ്ങൾക്ക് ചിലി ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ വീണ്ടും രണ്ട് ഗോളുകൾ അർജന്റീന നേടി. ലീഡ് ഗോൾ ഉണ്ടായിട്ടും അലസമായി കളിക്കാൻ അർജന്റീനൻ താരങ്ങൾ ശ്രമിച്ചില്ല. മത്സരത്തിന്റെ അവസാനം വരെ അവർ ഹൈ അഗ്രസിവ് ആയി തന്നെയാണ് കളിച്ചത്.

മെസിയുടെയും ഡി മരിയയുടെയും അഭാവം ടീമിനെ ബാധിക്കാത്ത ഒരു പോസിറ്റീവ് ആയിട്ടാണ് പരിശീലകൻ കാണുന്നത്. മെസി അടുത്ത 2026 ലോകകപ്പ് കൂടെ ചിലപ്പോൾ ടീമിന്റെ ഭാഗമായി കാണും. അത് കഴിഞ്ഞാൽ താരം ഇല്ലെങ്കിലും ടീമിന് മികച്ച പ്രകടനം നടത്തി ഒരുപാട് ട്രോഫികൾ നേടാൻ സാധിക്കും എന്നാണ് പരിശീലകനായ ലയണൽ സ്‌കൈലോണി പ്രതീക്ഷിക്കുന്നത്. മെസ്സിക്ക് ശേഷമുള്ള യുഗത്തിന്റെ ട്രെയിലർ എന്നാണ് ഇതിനെ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് വിശേഷിപ്പിച്ചിട്ടുള്ളത്.