കെ സഹദേവന്‍
കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്ന ബിജെപിക്കാരോട്;
ഗുജറാത്തിലെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം എത്രയെന്നറിയാമോ?
കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അപഹസിക്കുന്ന സിപിഎംകാരോട്;
ഗുജറാത്തില്‍ ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധവവിനായി സമരം ചെയ്തതാരെന്നറിയാമോ?
—————————
സുരേഷ് ഗോപി എം പിയുടെ ആശാ സമരപ്പന്തല്‍ സന്ദര്‍ശനവും കെ.സുരേന്ദ്രന്‍ തലസ്ഥാന നഗരിയില്‍ നടത്തിയ മാര്‍ച്ചും ഒക്കെയായി ആശാ വര്‍ക്കര്‍മാരുടെ സമരത്തെ സംഘപരിവാരങ്ങള്‍ അങ്ങ് ഏറ്റെടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയുടെ മഹിളാ മോര്‍ച്ച മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തൃശൂര്‍ നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍.രാധാകൃഷ്ണനാണ് ഉദ്ഘാടകന്‍.
അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത് ആക്ടിവിസ്റ്റ്‌സ് (ASHA) ഉള്‍പ്പെടുന്ന ആരോഗ്യ പരിപാലന പദ്ധതി ഒരു കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന സ്ത്രീതൊഴിലാളികള്‍ക്കുള്ള കേന്ദ്ര വിഹിതം പ്രതിമാസം 3000 രൂപ മാത്രമാണെന്നും അത് ഉയര്‍ത്താനുള്ള യാതൊരു നടപടികളും ഇക്കാലമൊന്നും സ്വീകരിക്കാത്ത കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരത്തിന് ഐക്യപ്പെട്ടുകൊണ്ട് കേരളമൊട്ടാകെ റാലി നടത്തുന്നത്.
എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഈയൊരാവശ്യമുന്നയിച്ച് കേരളത്തില്‍ സമരം ചെയ്യുമ്പോള്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആശ വര്‍ക്കമാരോട് എങ്ങിനെ പെരുമാറുന്നുവെന്ന് നോക്കാം.
ഇതോടൊപ്പമുള്ള വീഡിയോ 2024 ഫെബ്രുവരി 16ന് ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ആശാ വര്‍ക്കേര്‍സിന്റെയും അംഗന്‍വാടി വര്‍ക്കേര്‍സിന്റെയും സമരത്തെ സംബന്ധിച്ചുള്ള വാര്‍ത്തയാണ്
വേതന വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്തില്‍ ആകമാനമുള്ള ആശാ വര്‍ക്കര്‍മാരും അങ്കണ്‍വാടി വര്‍ക്കേര്‍സും ഉള്‍പ്പെടുന്ന 5 ലക്ഷത്തോളം സ്ത്രീകളാണ് 2024 ഫെബ്രുവരി 16ാം തീയ്യതി പണി മുടക്കിലേര്‍പ്പെട്ടത്.
ഗുജറാത്തിലെ ആശാ വര്‍ക്കര്‍മാരുടെ വേതനം പ്രതിമാസം 5000 രൂപയാണ് എന്നതാണ് വസ്തുത. ആശാ വര്‍ക്കര്‍മാരുടെ ഈ പണി മുടക്കിന് ശേഷവും അവരുടെ വേതന വര്‍ധനവിനായി ഒരു നീക്കവും ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
തുച്ഛവേതനത്തിന് തൊഴില്‍ ചെയ്യേണ്ടി വരുന്ന വിഭാഗം ആശാവര്‍ക്കര്‍മാരും അങ്കന്‍വാടി ടീച്ചര്‍മാരും മാത്രമല്ല ഗുജറാത്തില്‍. പോലീസ് പാട്ടീല്‍മാര്‍, ഫോറസ്റ്റ് ബീറ്റ് ഗാര്‍ഡുമാര്‍ തുടങ്ങി നിരവധി തസ്തികകളില്‍ താല്‍ക്കാലിക തൊഴില്‍ നിയമനത്തിലൂടെ ലക്ഷക്കണക്കിനാളുകളെ കുറഞ്ഞ കൂലിക്ക് തൊഴിലെടുപ്പിക്കുന്ന സമ്പ്രദായമാണ് സംഘപരിവാരം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലധികം കാലമായി ഭരിക്കുന്ന ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ‘ എന്ന നാട്യങ്ങളുമായി തൊഴിൽ മേഖലയിൽ തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ നിയമനിർമ്മാണം നടത്തിയ പാർട്ടിയാണ് ബി ജെ പി .
2020ൽ പാർലമെൻറ് പാസാക്കിയ നിയമത്തിൽ തൊഴിലുടമകൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ ‘ഹയർ ആൻറ് ഫയർ’ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു കൊടുത്തവർ;
തൊഴിലാളി സംഘടനാ പ്രവർത്തനം തടയാൻ സ്ഥാപനത്തിലെ 51% തൊഴിലാളികളുടെ പിന്തുണയുള്ളവർക്കു മാത്രമേ അവരുടെ ഏജൻസി ഏറ്റെടുക്കാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ എന്ന് നിയമം കൊണ്ടുവന്നവർ;
തൊഴിൽ സമയം 12 മണിക്കൂറായി ഉയർത്തിയവർ;
തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മേൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും തൊഴിലുടമകളെ സംരക്ഷിക്കുന്നതിന് ചട്ടം നിർമ്മിച്ചവർ;
അവരാണ് കേരളത്തിൽ തൊഴിലാളി സ്നേഹവുമായി ഇറങ്ങിയിരിക്കുന്നത്.!!!
ഇനി സമരം ചെയ്യുന്ന ആശാ വർക്കർമാരെ അപഹസിക്കുന്ന എളമരം കരീം അടക്കമുള്ള സി പി എം നേതാക്കൾ ഗുജറാത്തില്‍ വേതന വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്യുന്നത് CITU എന്ന സംഘടനയാണെന്നും സംസ്ഥാന സർക്കാരിനെതിരായിത്തന്നെയാണ് അവർ അവിടെ സമരം നയിക്കുന്നതെന്നും ഉള്ള യാഥാർത്ഥ്യത്തെയാണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്.
ആശാ വര്‍ക്കര്‍മാരുടെ വേതനം 21,000 രൂപയായി ഉയര്‍ത്തണം എന്നതില്‍ അല്‍പ്പം പോലും സന്ദേഹത്തിന് അടിസ്ഥാനമില്ല. ആശ വര്‍ക്കര്‍മാരുടേത് മാത്രമല്ല അങ്കന്‍വാടികളിലും മറ്റും പ്രവര്‍ത്തിക്കുന്ന എല്ലാ അടിസ്ഥാന തൊഴില്‍ വിഭാഗങ്ങളുടെയും വേതനം ഇതേരീതിയില്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായ സംഗതിയാണ്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തോടൊപ്പം.