ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

കൊല്ലത്ത് നിന്നുള്ള മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എംഎ ബേബി സിപിഎമ്മിന്റെ അമരക്കാരനാകുമ്പോള്‍ കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാവുകയാണ്. പ്രകാശ് കാരാട്ട് പാതിമലയാളി എന്ന കണക്കില്‍ കൂട്ടി മൂന്നാമത്തെ മലയാളി എന്നെല്ലാം പറയാമെങ്കിലും കേരള ഘടകത്തില്‍ നിന്ന് ഇഎംഎസിന് ശേഷം ഒരാള്‍ എന്നത് എംഎ ബേബി മാത്രമാണ്. അസാധാരണ നടപടികളെല്ലാം സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നെന്ന ചര്‍ച്ചകളുണ്ടാകുമ്പോള്‍ പാര്‍ട്ടി ഘടകങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പും കേഡര്‍ സ്വഭാവവും എല്ലാം സംശയത്തിന്റെ ചോദ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങളുയരുന്ന പല കാര്യങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് വെടിമരുന്നിട്ടിട്ടുണ്ടെന്ന് ഇരിക്കെ എംഎ ബേബിയ്ക്ക് മുന്നിലെ പാത കഠിനമായിരിക്കുമെന്നതില്‍ സംശയമില്ല. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ബംഗാള്‍ ഘടകം അതിനെ എതിര്‍ക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍ചര്‍ച്ചകളില്‍ ബംഗാള്‍ ഘടകവുമായി സമവായത്തിലെത്തിയതിനാല്‍ മത്സരം ഒഴിവാകുകയായിരുന്നു.

കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നുവെന്ന് കൂടി വരുമ്പോള്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നിലവിലെ സിപിഎം നേതൃത്വത്തിന് മേല്‍ എത്രത്തോളം വിമര്‍ശനം ഉണ്ടെന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കുകയാണ്. മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ ശക്തിയുക്തം ഉയര്‍ത്തെഴുന്നേല്‍ക്കുകയും കേരള ഘടകത്തിന്റെ അപ്രമാദിത്യത്തില്‍ ബംഗാള്‍ ഘടകം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ വരും ദിനങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കാനും ഏവരേയും ഒറ്റകെട്ടായി നിര്‍ത്താനും ശ്രദ്ധിക്കേണ്ടി വരും. ഒപ്പം ഈ കെട്ടകാലത്ത് ഫാസിസം അരങ്ങുവാഴുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. നേതൃത്വത്തിലേക്ക് എത്തിയകാലം അത്രമേല്‍ രാഷ്ട്രീയ പ്രാധാന്യം നിറഞ്ഞതാണെന്നത് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടവീര്യത്തിന് പുതിയ പോരാട്ട പാത വെട്ടിത്തുറക്കുക കൂടിയാണ്.