അഞ്ചാം നാള്‍ ഡല്‍ഹി പിടിക്കാന്‍!

ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി തുടങ്ങിയ ബജറ്റ് പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നേകാല്‍ മണിക്കൂറില്‍ അവസാനിപ്പിച്ചത് ആദായ നികുതി ഇളവെന്ന വമ്പന്‍ പ്രഖ്യാപനവുമായാണ്. മിഡില്‍ ക്ലാസിന് ബംപറടിച്ച തോന്നലുണ്ടാക്കുന്ന 12 ലക്ഷം വരെ ആദായ നികുതി ഇല്ലെന്ന പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും ഉണ്ടായ ഉണര്‍വ്വ് ചെറുതല്ല. വയനാട് ദുരന്തവും വിഴിഞ്ഞം പദ്ധതിയുമെല്ലാമായി കേന്ദ്രസഹായം പ്രതീക്ഷിച്ച് നിന്ന കേരളമടക്കം പല സംസ്ഥാനങ്ങളുടേയും കോപ്പയില്‍ ഒന്നുമിടാതെ കേന്ദ്രം ആദായനികുതിയില്‍ വന്‍ ഇളവ് കൊടുത്തത് എന്തിനെന്ന ചോദ്യം ഉയരുമ്പോള്‍ ഡല്‍ഹി മുന്നിലങ്ങനെ തെളിഞ്ഞു നില്‍ക്കും.

ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രഖ്യാപനം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക മിഡില്‍ ക്ലാസുകാരേയാണ്. അഞ്ചാം നാള്‍ രാജ്യതലസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ നല്ലൊരു പക്ഷവും മധ്യവര്‍ഗ കുടുംബങ്ങളാണ്. അഞ്ചാം നാള്‍ നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ നിഷ്പ്രഭമാക്കാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് കഴിയുമെന്ന് ബിജെപി കരുതുന്നുണ്ട്. മധ്യവര്‍ഗക്കാര്‍ക്ക് ഇത്രയും വലിയ ഒരു ഓഫറുമായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെത്തിയത് ഡല്‍ഹി പ്രഥമലക്ഷ്യമായി കണ്ടുകൊണ്ടാണ്. ഇന്‍കം ടാക്‌സ് സ്ലാബിലെ കണക്കുകളില്‍ ഒരു ലക്ഷം വരെ മാസശമ്പളം മേടിക്കുന്നവര്‍ നികുതി ഭയക്കേണ്ടതില്ലാത്ത നാളുകളിലേക്ക് എത്തിയത് രാജ്യതലസ്ഥാനത്ത് ബിജെപിയെ തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഫെബ്രുവരി 8ന്റെ വോട്ടെണ്ണല്‍ ഉത്തരം നല്‍കും. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തീര്‍ത്ത അഴിമതി വിരുദ്ധ തട്ടകം ഇളക്കി മറിക്കാന്‍ മദ്യനയ കുംഭകോണ കേസിലൂടെ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം മധ്യവര്‍ഗ പിന്തുണ നേടുന്നതിനായി കെജ്രിവാളിന്റെ ‘ശീഷ് മഹല്‍’ വിവാദം ഉയര്‍ത്തിയും ബിജെപി കളം പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതിനൊപ്പമാണ് മധ്യവര്‍ഗത്തിനായി ഒരു ആദായ നികുതി ഇളവ് വലവിരിക്കല്‍.