എന്താണ് സിനിസൈസേഷന്‍?; ചൈനയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മത വേട്ടയാടലും

ചൈനയും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചൈനീസ് സര്‍ക്കാരും എന്നും പുകമറയ്ക്കപ്പുറത്തെ കഥകളിലും പാശ്ചാത്യ മാധ്യമങ്ങളിലെ പേടിപ്പെടുത്തുന്ന വര്‍ണനകള്‍ക്കും അപ്പുറം പലപ്പോഴും ഭയത്തിന്റെ മേലങ്കി അണിയാറുണ്ട്. സ്വാതന്ത്ര്യം എന്നത് പലപ്പോഴും ചൈനയുടെ പേരോട് ചേര്‍ത്ത് വായിക്കപ്പെടാന്‍ വല്ലാത്ത ബുദ്ധിമുട്ടുള്ള പേരായി പറയപ്പെടുന്നതുമുണ്ട്. ചൈനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണ പാരമ്പര്യവും ടിബറ്റന്‍- തായ്‌വാന്‍ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുമെല്ലാം കുപ്രസിദ്ധമാണ്. ഉയിഗൂര്‍ വംശജര്‍ നേരിടുന്ന വംശഹത്യയും ചൈനീസ് സര്‍ക്കാരിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും മേലുള്ള ചോരചുവപ്പിന്റെ കളങ്കമാണ്.

സിനിസൈസേഷന്‍ എന്ന വാക്ക് ലോകം ഭീതിയോടെ നോക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അതിര്‍ത്തി കടന്നുള്ള ചൈനീസ് കൈകടത്തലുകളുടേയും ചൈനാ ബോര്‍ഡറിനുള്ളിലെ മത വേട്ടയാടലുകളുടേയും വംശഹത്യയുടേയും തൊണ്ടയിലൊളിപ്പിച്ച നിലവിളികളുടെ പേരിലാണ്. നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധികാരത്തില്‍ വന്നതിന് ശേഷം സിനിസൈസേഷന്‍ അഥവാ ചീനവല്‍ക്കരണം അല്ലെങ്കില്‍ ചൈനവല്‍ക്കരണം വളരെ വേഗത്തിലും ആഴത്തിലുമാക്കാനുമുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചൈനയ്ക്കുള്ളില്‍ നിന്ന് ഒരു മാധ്യമ സ്വാതന്ത്ര്യ പ്രഖ്യാപനമോ വാര്‍ത്തയോ പുറത്തുവരില്ലെന്നത് ഔദ്യോഗിക മാധ്യമ സംസ്‌കാരം കൊണ്ട് ചൈനീസ് ഭരണം ഉറപ്പാക്കിയതാണ്. പുറത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനും മടിയില്ലാത്ത ചൈനയില്‍ നിന്ന് കഠിന പ്രയത്‌നങ്ങള്‍ക്കൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് പലപ്പോഴും ഭരണകൂട കൊലകളിലേക്കും വംശഹത്യ- മതവേട്ടയാടലുകളിലേക്കും വെളിച്ചം വീശുന്നത്.

2013 മാര്‍ച്ചില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് അധികാരത്തില്‍ വന്നതു മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ അധികാരികള്‍ നിര്‍ബന്ധം പിടിച്ചു. മന്‍ഡരിന്‍ ചൈനീസ് ഭാഷയില്‍ മാത്രം സംസാരിക്കുക, ചൈനയുടെ ഐക്യത്തിന് അപകടമുണ്ടാക്കുന്ന എല്ലാ വിദേശ സ്വാധീനങ്ങളും പുറന്തള്ളുക എന്നിങ്ങനെയായിരുന്ന നയ നീക്കങ്ങള്‍.

ഇനി എന്താണ് സിനിസൈസേഷന്‍ അഥവാ ചീനവല്‍ക്കരണം?

പരമ്പരാഗത ചൈനീസ് ഇതര വിഭാഗങ്ങളേയും വംശങ്ങളേയും മറ്റ് ചൈനീസ് ഇതര സമൂഹങ്ങളേയും ചൈനീസ് സംസ്‌കാരവുമായി സംയോജിപ്പിക്കുന്ന പ്രക്രിയയാണ് സിനിസൈസേഷന്‍. ചൈനീസ് ഭാഷ, സംസ്‌കാരം, വംശീയ സ്വത്വം, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവ സ്വീകരിക്കുന്നത് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നുണ്ട്. ചൈനീസ് സംസ്‌കാരത്തിനും സമൂഹത്തിനും അനുസൃതമായി മതപരമായ വിശ്വാസങ്ങള്‍, മറ്റു പ്രബല വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ എല്ലാം പരിവര്‍ത്തനം ചെയ്യുക എന്നതാണ് സിനിസൈസേഷന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനായി ചൈനീസ് അല്ലാത്തതെന്തും പല്ലും നഖവുമുപയോഗിച്ച് പുറത്താക്കുക എന്നതാണ് നിലവിലെ ഭരണകൂട സ്‌റ്റൈല്‍. മതമാണ് ഇക്കാര്യത്തില്‍ ചൈനീസ് ഭരണകൂടത്തിന് മുന്നിലെ പ്രധാന എതിരാളിയായി അവര്‍ കണ്ടത്. ഒര തടസവുമില്ലാതെ മതവേട്ടയാടല്‍ ഷീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് നടത്തിപോന്നു.

ചോദ്യം ചെയ്യപ്പെടില്ലെന്ന ധൈര്യത്തില്‍ മതചിഹ്നങ്ങളും ആരാധനാലയങ്ങളും പള്ളികളുമെല്ലാം തച്ചുതകര്‍ക്കപ്പെട്ടു. കാത്തലിക്- പ്രൊട്ടസ്റ്റന്റ് പള്ളികളും മുസ്ലീം പള്ളികളും ബുദ്ധിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തില്‍ ഇല്ലാതാക്കപ്പെടാന്‍ തുടങ്ങി. ചൈനയിലെ മതവിരുദ്ധ ആക്രമണങ്ങളെ കുറിച്ച് പുറത്തുവന്ന യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത് കത്തലിക് – പ്രൊട്ടസ്റ്റന്റ് പള്ളികളില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിറങ്ങിയെന്നാണ്. അതിന് പുറമേ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ചിത്രങ്ങള്‍ പകരം ആരാധനാലയങ്ങളില്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കപ്പെട്ടെന്നും. ഇതൊന്നും പോരാത്തതിന് സിനിസൈഷേന്റെ ഭാഗമായി എല്ലാ മതങ്ങളേയും മതചിന്തകളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന അഥവാ സിസിപിയുടെ തത്വശാസ്ത്രങ്ങളോടോ ചൈനയിലെ ഭൂരിപക്ഷം വരുന്ന ഹാന്‍ ചൈനീസ് ജനതയുടെ ആചാരങ്ങളോടോ പൊരുത്തപ്പെടുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ദേശിച്ചു കഴിഞ്ഞു.

സിനിസൈസേഷന്‍ എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ചൈനീസ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി മതവിഭാഗങ്ങളെ കീഴ്‌പ്പെടുത്തി നിര്‍ത്തുക എന്നതാണ് രാഷ്ട്രീയ അജണ്ട. ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സിനിസൈസേഷന്‍ നയം ചൈനയുടെ മതപരമായ ഭൂപ്രകൃതിയെ വല്ലാതെ മാറ്റിമറിച്ചു.

ചൈന ഔദ്യോഗികമായി ഒരു നിരീശ്വരവാദ രാജ്യമാണ്, എന്നാല്‍ അഞ്ച് മതങ്ങളെ നേരത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. ബുദ്ധമതം, കാത്തലിസം, ദാവോയിസം, ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം, എന്നിവയാണ് ചൈനീസ് മണ്ണില്‍ അംഗീകരിക്കപ്പെട്ട മതവിശ്വാസങ്ങള്‍. മറ്റേതെങ്കിലും മതവിശ്വാസത്തിന്റെ ആചാരം ഔപചാരികമായി നിരോധിച്ച രാജ്യം കൂടിയാണ് ചൈന. പക്ഷേ ചൈനീസ് ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 36 പറയുന്നത് ചൈനയിലെ ജനങ്ങള്‍ക്ക് ഏത് മതവിശ്വാസം പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ്. മതമനുസരിച്ചുള്ള വിവേചനത്തേയും ഭരണഘടന ചെറുക്കുന്നുണ്ട്. പക്ഷേ ഭരണകൂട സംബന്ധമായ ഓഫീസുകളേയും പൊതുസംഘടനകളേയും മതത്തില്‍ വശംവദപ്പെടാതിരിക്കാന്‍ നിയമം മൂലം നിയന്ത്രിക്കുന്നതിനാല്‍ ചൈനയിലെ നടപടി ക്രമങ്ങളെല്ലാം പൗരന്മാരെ ഏതെങ്കിലും വിശ്വാസം പിന്തുടരുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതാണ്.

കണ്‍ഫ്യൂഷ്യനിസം, ദാവോയിസം തുടങ്ങിയ സ്വദേശീയ മതങ്ങള്‍ സിസിപിയുടെ അതായത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെ വെല്ലുവിളിക്കുല്ലെങ്കിലും മറ്റുള്ളവ തങ്ങളെ ഏതെങ്കിലും തരത്തില്‍ വെല്ലുവിളിക്കുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രസിഡന്റ് ഷി ജിന്‍പിങ് ആരംഭിച്ച മതവിരുദ്ധ പ്രചാരണത്തിന് പിന്നില്‍ ഇക്കാര്യമുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മതസംഘടനകളുടെയും പിന്തുണയും ഈ മറ്റുമതവേട്ടയാടലുകള്‍ക്കുണ്ട്. പ്രത്യേകിച്ചും ക്രിസ്തുമത- ഇസ്ലാം മത വിശ്വാസങ്ങളെയാണ് ചൈനീസ് സര്‍ക്കാര്‍ പടിക്ക് പുറത്ത് നിര്‍ത്താന്‍ മനുഷ്യത്വവിരുദ്ധമായ നടപടികളടക്കം സ്വീകരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ ഇവയാണ്

1) സിസിപി അനുഭാവികളെ അതായത് ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ മതനേതാക്കളായി പ്രതിഷ്ഠിക്കുക

2) പാര്‍ട്ടി അംഗീകൃത വാസ്തുവിദ്യ ഉപയോഗിച്ച് ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം പള്ളികള്‍ തുടങ്ങിയ മതപരമായ ഇടങ്ങളുടെ രൂപകല്പനകള്‍ മാറ്റുക. ഇതിന് ചൈനീസ് പരമ്പരാഗത സംസ്‌കാരത്തിന്റെ മാതൃക നല്‍കുക.

3) പാര്‍ട്ടിയുടെ ആശയങ്ങളെ മത പ്രമാണങ്ങളില്‍ കലര്‍ത്തുക

4) സിസിപി പിന്തുണയില്ലാത്ത മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കുക

ബുദ്ധിസ്റ്റുകളേയും ക്രിസ്ത്യന്‍സിനേയും മുസ്ലീംസിനേയും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നത് ലോകം അറിഞ്ഞതാണ്. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളും ഉയിഗൂര്‍ മുസ്ലീംങ്ങളും ജീവനും സ്വത്തും കയ്യില്‍ പിടിച്ച് പലായനം ചെയ്യുകയാണ്. ഭീകരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളുമെല്ലാം ബുദ്ധ സന്ന്യാസി വിഭാഗവും ഉയിഗൂര്‍ മുസ്ലീംങ്ങളും നേരിടുന്നുണ്ട്. മതവിശ്വാസങ്ങളെ ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധനയായി പരിവര്‍ത്തനം ചെയ്യുകയാണ് ക്രൂരപീഡനങ്ങളിലൂടെ ഭരണകൂടം ലക്ഷ്യംവെയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് ദൈവങ്ങളുടേയും മതചിഹ്നങ്ങളുടേയും ആചാര്യന്മാരുടേയും ഫോട്ടോയ്ക്ക് പകരം നേതാക്കളുടെ പടം ചുവരിലൊട്ടിക്കാന്‍ ആവശ്യപ്പെടുന്നത്. പള്ളികളുടെ കവാടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ ചൈനയില്‍ കാണപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വത്തിക്കാനാകട്ടെ ചൈനയിലെ 10 മുതല്‍ 12 ദശലക്ഷം വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാനാകാത്തത് ചൈനയുമായി നയതന്ത്രബന്ധം സാധ്യമാകാത്തതിനാലാണ്. 2020ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 11 മില്യണ്‍ ഉയിഗൂര്‍ വംശജര്‍ ചൈനയിലുണ്ട്. ഇവര്‍ അവരുടെ തുര്‍ക്കിഷിനോട് ചേര്‍ന്ന ഭാഷ സംസാരിക്കുന്നതിനാലാണ് ചൈനീസ് സര്‍ക്കാരിനാല്‍ വേട്ടയാടപ്പെടുന്നത്. 10 ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്ലീങ്ങള്‍ തടങ്കലിലോ ചൈനയുടെ റീ എജ്യൂക്കേഷന്‍ ക്യാമ്പെന്ന് വിളിക്കുന്ന ഡിറ്റന്‍ഷെന്‍ സെന്ററിലോ ആണ്. അവരുടെ പള്ളികളും ഖബറുകളുമെല്ലാം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശന നിരോധന ഉത്തരവിന് കീഴിലാണ്. ലോകത്തിലെ മനുഷ്യാവകാശ സംഘടനകളുടെ അപേക്ഷയും വിമര്‍ശനവുമെല്ലാം കണ്ടില്ലെന്ന് നടിച്ച് അടിച്ചമര്‍ത്തി മുന്നോട്ട് നീങ്ങുകയാണ് ചൈന.