2000 രൂപ നോട്ടുകള്‍ ഇപ്പോഴും കാണാമറയത്ത്; അച്ചടിച്ച മുഴുവന്‍ നോട്ടുകളും തിരിച്ചെത്തിയില്ല; 7,581 കോടി രൂപ കാണാനില്ലെന്ന് ആര്‍ബിഐ

നിരോധിച്ച 2000 രൂപ നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്തിയില്ലെന്ന് റിസര്‍വ് ബാങ്ക്. 7581 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. 2023 മേയില്‍ നിരോധിച്ചശേഷം 97.87 ശതമാനം നോട്ടും തിരിച്ചെത്തിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപ നോട്ടുകള്‍ക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. മേയ് വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകള്‍ വിനിമയത്തിലുണ്ടായിരുന്നു. ഈ കണക്ക് 7,581 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും ജനങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

2000 ന്റെ നോട്ടുകള്‍ 2023 ഒക്ടോബര്‍ 7 വരെയായിരുന്നു തിരിച്ചേല്‍പ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്താത്തതിനാല്‍ സമയപരിധി നീട്ടുകയായിരുന്നു.

എല്ലാ ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നു. പോസ്റ്റലായും നോട്ടുകള്‍ സ്വീകരിക്കുമെന്നായിരുന്നു ആര്‍ബിഐയുടെ അറിയിപ്പ്. എന്നിട്ടും നോട്ടുകള്‍ ബാക്കിയുണ്ടെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.