അടച്ചുപൂട്ടിയാലും സിഐടിയുവിന്റെ ഭീഷണിക്ക് വഴങ്ങില്ല; ശ്രീപെരുംപുദൂര്‍ ഫാക്ടറിക്ക് താഴിടാന്‍ സാംസങ്; 23 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; കമ്പനിക്ക് ചുറ്റും പൊലീസിനെ വിന്യസിച്ചു

തമിഴ്‌നാട്ടിലെ ഫാ്കടറിയില്‍ സമരം പ്രഖ്യാപിച്ച സിഐടിയുവുമായി യാതൊരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുമില്ലെന്ന് സാംസങ്. ശ്രീപെരുംപുദൂര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ച 13 തൊഴിലാളികളെക്കൂടി സാംസങ് സസ്‌പെന്‍ഡ് ചെയ്തു. കമ്പനി നിലപാട് കടുപ്പിച്ചതോടെ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം വീണ്ടും ശക്തമായി.

നേരത്തേ തൊഴിലാളിയൂണിയന്‍ നേതാക്കളായ മൂന്നുപേരെ സസ്‌പെന്‍ഡുചെയ്തതിന് സമരം നടത്തുന്നതിനിടയിലാണ് വീണ്ടും 23 പേര്‍ക്കെതിരേ കമ്പനി നടപടി സ്വീകരിച്ചത്.

ഇപ്പോള്‍ സസ്‌പെന്‍ഡുചെയ്യപ്പെട്ട 23 ജീവനക്കാരും സിഐടി.യു.വിനുകീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം തൊഴില്‍വകുപ്പധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

ഇതോടെ സമരം ശക്തമാക്കാന്‍ സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ തീരുമാനിക്കുകയും വെള്ളിയാഴ്ച കാഞ്ചീപുരത്തെ വിവിധയിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുകയും ചെയ്തു.

സാംസങ്ങില്‍ ഫെബ്രുവരി അഞ്ചിനാരംഭിച്ച സമരത്തില്‍ 500-ഓളം തൊഴിലാളികളാണ് പങ്കെടുക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഫാക്ടറിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമരം തുടരുകയാണെങ്കില്‍ ഫാക്ടറി താല്‍ക്കാലികമായി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

സമരത്തില്‍ 500-ഓളം തൊഴിലാളികളാണ് പങ്കെടുക്കുന്നത്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് ഏഴിന് പണിമുടക്കുനടത്താന്‍ നോട്ടീസുനല്‍കിയിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) നാലാം പതിപ്പ് ആരംഭിക്കാനിരിക്കെ സാംസങ് പ്ലാന്റില്‍ സമരം പ്രഖ്യാപിച്ച് സര്‍ക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്.. ശ്രീപെരുമ്പതുരിലെ സാംസങ് പ്ലാന്റില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളിപ്രക്ഷോഭം തുടരുന്നത് നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നാണ് സ്റ്റാലിന്‍ കരുതുന്നത്.

ഫാക്ടറിക്ക് സമീപം സിഐടിയു സെക്രട്ടറി ഇ മുത്തുകുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. ശിക്ഷാനടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു യൂണിയനുകളുടെ പങ്കാളിത്തത്തില്‍ സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുത്തുകുമാര്‍ അറിയിച്ചു.

ഫെബ്രുവരി 5 മുതല്‍ സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്നും സിഐടിയു അതിന്റെ അനുഭാവികളോടൊപ്പം പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകടനം നടത്തുകയാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ സമരം തുടരുമെന്നും തമിഴ്‌നാട്ടിലെ മറ്റ് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടി കൂടുതല്‍ സമരം ശക്തമാക്കുമെന്നും കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Read more

പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടം വിഷയത്തില്‍ നിശബ്ദ കാഴ്ച്ചക്കാരായി തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആകെയുള്ള 1750 ജീവനക്കാരില്‍ അഞ്ഞൂറോളം പേര്‍ സമരത്തിലാണെന്ന് യൂണിയന്‍ പറയുന്നു. സമരത്തിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതോടെ സിപിഎമ്മിനെ ഡിഎംകെ അതൃപ്തി അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഘടകകക്ഷിയാണ് സിപിഎം.