'നിന്നെ ഞാന്‍ വിരൂപനാക്കും', ആദ്യ സിനിമയെ വിമര്‍ശിച്ച നിരൂപകനോട് സെയ്ഫ് അലിഖാന്റെ മകന്‍; നെപ്പോ കിഡ്‌സിന്റെ ദുരന്ത സിനിമയ്ക്ക് വന്‍ വിമര്‍ശനം

ബോളിവുഡില്‍ അടുത്തിടെ പുറത്തിറങ്ങിയ ദുരന്ത സിനിമകളില്‍ ഒന്നാണ് ‘നാദാനിയാന്‍’. നെപ്പോ കിഡ്‌സിന്റെ സിനിമ എന്ന് വേണം പറയാന്‍. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. നായികയായത് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുഷി കപൂര്‍. മാര്‍ച്ച് 7ന് നെറ്റഫ്ളിക്സില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വളരെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനയത്തിന്റെ പേരില്‍ ഇബ്രാഹിമിനും ഖുഷിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ സിനിമയെ വിമര്‍ശിക്കുകയും വ്യക്തിപരമായി പരിഹസിക്കുകയും ചെയ്ത ഒരു നിരൂപകന് ഇബ്രാഹിം നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നുള്ള തമുര്‍ ഇക്ബാല്‍ എന്ന ചലച്ചിത്ര നിരൂപകനാണ് സിനിമയെയും ഇബ്രാഹിമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇബ്രാഹിം അലിഖാന്‍ തന്റെ റിവ്യൂവിന് മറുപടിയുമായി വന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇബ്രാഹിം മെസേജ് അയച്ചത് എന്നാണ് തമുര്‍ പറയുന്നത്.

”തമുര്‍, എതാണ്ട് തൈമുര്‍ പോലെ തന്നെ. എന്റെ സഹോദരന്റെ പേരാണ് നിങ്ങള്‍ക്ക്. പക്ഷെ, നിങ്ങള്‍ക്ക് ഇല്ലാത്തത് എന്താണെന്നോ, അവന്റെ മുഖം. നീയൊരു വിലകെട്ടവനാണ്. നിനക്ക് നിന്റെ വാക്കുകളെ നിയന്ത്രിക്കാന്‍ പറ്റില്ല അല്ലേ. സാരമില്ല, നിന്നെ പോലെ നിന്റെ വാക്കുകളും അപ്രസക്തമാണ്. നിന്നെയും നിന്റെ കുടുംബത്തെയും ഓര്‍ത്ത് സങ്കടം തോന്നുന്നു. നിന്നെ എന്നെങ്കിലും തെരുവില്‍ വച്ച് കണ്ടാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നിന്നെ വിരൂപനാക്കും ഞാന്‍” എന്നാണ് ഇബ്രാഹിം അലിഖാന്റെ പ്രതികരണം.

ഇബ്രാഹിമിന്റെ മൂക്കിനെതിരെ തമൂറിന്റെ റിവ്യൂവില്‍ പറഞ്ഞ വാക്കുകളാണ് നടനെ ചൊടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഈ സന്ദേശത്തിന് തമുര്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹഹഹ…. ഇതാണ്, ഈ പയ്യനെയാണ് സിനിമയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചത്. അല്ലാതെ ക്രിഞ്ച് ആയ, വ്യാജനായ മനുഷ്യനെയല്ല. പക്ഷെ, ആ നോസ് ജോബ് കമന്റ് തെറ്റായിപ്പോയി. ബാക്കി കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നിന്റെ അച്ഛന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തെ നിരാശനാക്കരുത്” എന്നാണ് ഇബ്രാഹിമിന്റെ പ്രതികരണത്തിന് തമൂര്‍ നല്‍കിയ മറുപടി.

ഇബ്രാഹാമിന്റെ പ്രതികരണവും നിരൂപകന്റെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തമുറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘ഇബ്രാഹിമിനെ പിന്തുണയ്ക്കുന്നില്ല, പക്ഷെ, നിരൂപകന് സിനിമ റിവ്യൂ ചെയ്താല്‍ മാത്രം മതിയായിരുന്നു. അല്ലാതെ നടന്റെ മൂക്കിനെ കുറിച്ച് റിവ്യൂ പറയേണ്ടതില്ലായിരുന്നു’ എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇബ്രാഹിം ഇത് തന്റെ ആദ്യ സിനിമയാണെന്ന് മറക്കരുതെന്നും ഇത്ര വൈകാരികമായി പ്രതികരിച്ചതും ഭീഷണി മുഴക്കിയതുമെല്ലാം പക്വതയില്ലായ്മയാണ് എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. അഭിനയിക്കാനും അതുപോലെ മാന്യമായി വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്നും ചിലര്‍ ഇബ്രാഹിമിന് ഉപദേശങ്ങള്‍ നല്‍കുന്നുമുണ്ട്.

നെപ്പോ കിഡ്‌സിന്റെ ദുരന്ത സിനിമ എന്ന പേരില്‍ ഒരുപാട് ട്രോളുകളും സിനിമയ്‌ക്കെതിരെ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ ആദ്യ സിനിമ ആണെങ്കിലും ഖുഷിയുടെ മൂന്നാമത്തെ സിനിമയാണ് നാദാനിയാന്‍. അഭിനയത്തില്‍ ആരാണ് മോശമെന്ന് തെളിയിക്കാന്‍ ഇരുവരും മത്സരിക്കുകയാണ് എന്നാണ് സിനിമയ്‌ക്കെതിരെയുള്ള പ്രധാന വിമര്‍ശനം. ഇബ്രഹാമിനും ഖുഷിക്കുമിടയില്‍ യാതൊരു കെമിസ്ട്രിയുമില്ലെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം, സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന മിഡില്‍ ക്ലാസ് പയ്യന്റെയും ആദ്യ പ്രണയത്തിന്റെ കഥയാണ് നാദാനിയാന്‍ എന്ന സിനിമ പറഞ്ഞത്.