അച്ഛൻ ക്ലീനർ ആയി നിന്നിരുന്ന ആ ഹോട്ടലുകൾ ഇന്ന് എന്റെ സ്വന്തം: സുനിൽ ഷെട്ടി

അച്ഛൻ ക്ലീനർ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകൾ എല്ലാം ഇന്ന് തന്റെ സ്വന്തമാണെന്ന് ബോളിവുഡ് താരം സുനിൽ ഷെട്ടി. അച്ഛൻ കുട്ടികാലത്ത് തന്നെ വീട് വിട്ട് പോയെന്നും പിന്നീട് ഒൻപതാം വയസിൽ ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തെന്നും ജോലി കഴിഞ്ഞ് അച്ഛൻ കിടന്നുറങ്ങിയത് അരി ചാക്കിലായിരുന്നുവെന്നും സുനിൽ ഷെട്ടി പറയുന്നു.

“എന്റെ അച്ഛന്‍ കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് നാടുവിട്ട് മുംബൈയില്‍ എത്തിയ ആളാണ്. മുത്തച്ഛന്‍ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മൂന്ന് സഹോദരിമാരായിരുന്നു അച്ഛന്. ഒന്‍പതാം വയസില്‍ അദ്ദേഹം ദക്ഷിണേന്ത്യയില്‍ ഒരു ഹോട്ടലില്‍ ജോലിക്ക് കയറി.

മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലി. അച്ഛന്‍ വളരെ ചെറിയ കുട്ടിയായിരുന്നതുകൊണ്ട്, മേശയുടെ എല്ലാ വശങ്ങളും വൃത്തിയാക്കാന്‍ നാലു തവണ വൃത്തിയാക്കേണ്ടിവരും. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിലായിരുന്നു അദ്ദേഹം കടിന്നുറങ്ങിയിരുന്നത്.

പിന്നീട് അച്ഛന്റെ മുതലാളി മൂന്ന് പുതിയ ഹോട്ടലുകള്‍ വാങ്ങുകയും അച്ഛന് അതിന്റെ മാനേജരായി സ്ഥാനപദവി ലഭിക്കുകയും ചെയ്തു. മുതലാളി വിരമിച്ചപ്പോള്‍, അച്ഛന്‍ മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങള്‍ എന്റെ ഉടമസ്ഥതയിലുണ്ട്. അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഷെട്ടി പറഞ്ഞത്.