എനിക്ക് വിഷമമോ പരിഭവമോ ഇല്ല, പിന്തുണ ഹേറ്റ് കാമ്പയിൻ ആകരുത്, റിലീജിയസ് ആയി ഇത് ചര്‍ച്ച ചെയ്യരുത് : ആസിഫ് അലി

രമേഷ് നാരായണന്റെ പെരുമാറ്റത്തില്‍ തനിക്ക് വിഷമമോ പരിഭവമോ തോന്നിയിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. നടനില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേഷ് നാരായണ്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ രമേഷ് നാരായണനെതിരെ ഹേറ്റ് കാമ്പയിൻ ഉയര്‍ന്നിരുന്നു. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. ആ സംഭവത്തില്‍ തനിക്കൊട്ടും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സപ്പോര്‍ട്ടിന് നന്ദിയുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നോട് തനിക്ക് താല്‍പര്യമില്ല എന്നാണ് ആസിഫ് അലി വ്യക്തമാക്കിയിരിക്കുന്നത്.

ആസിഫ് അലിയുടെ വാക്കുകള്‍:

ഇതില്‍ ഒരു അഭിപ്രായം പറയണമെന്നോ ഇതിനെ പറ്റി കൂടുതല്‍ സംസാരം ഉണ്ടാവണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇന്നലെ ഉണ്ടായ ഒരു ഹേറ്റ് ക്യാപെയ്‌നും അത് കാരണം അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ കാണുന്നത് കൊണ്ടാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. അദ്ദേഹത്തെ ആദ്യം സ്റ്റേജിലേക്ക് വിളിക്കാന്‍ മറന്നു. പിന്നെ അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചു, അത് അദ്ദേഹത്തിന് ടെന്‍ഷന്‍ ഉണ്ടാക്കി. ഞാന്‍ മൊമന്റോ കൊടുക്കുന്ന സമയത്തും കാലിന് ബുദ്ധിമുട്ടുള്ളതു കൊണ്ട് അദ്ദേഹത്തിന് സ്‌റ്റേജിലേക്ക് കയറാന്‍ പറ്റാതെ ഇരിക്കുകയായിരുന്നു. ആ മൊമന്റില്‍ നമ്മള്‍ എല്ലാ മനുഷ്യന്‍മാരും റിയാക്ട് ചെയ്തത് പോലെയാണ് അദ്ദേഹം പ്രതികരിച്ചത്.

അത് ക്യാമറ ആംഗിളില്‍ വന്നപ്പോള്‍ കുറച്ച് വ്യക്തമായി ഫീല്‍ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അതില്‍ നൂറ് ശതമാനവും വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ അവസരത്തില്‍ അങ്ങനെ ചെയ്തത് അദ്ദേഹം അനുഭവിച്ചു കൊണ്ടിരുന്ന എന്തെങ്കിലും ഒരു പിരിമുറുക്കത്തില്‍ ആയിരിക്കണം. അല്ലാതെ എനിക്ക് അതില്‍ ഒരു ബുദ്ധിമുട്ടും ഫീല്‍ ചെയ്തിട്ടില്ല. എന്റെ റിയാക്ഷനില്‍ നിന്നും നിങ്ങള്‍ക്ക് അറിയാം, ഞാന്‍ അത് കൊടുത്ത് അദ്ദേഹം ജയരാജ് സാറിനെ വിളിക്കുന്ന സമയത്ത് ഞാന്‍ മാറി നില്‍ക്കുകയും ചെയ്തു. കാരണം എനിക്ക് അവിടെ ചെയ്യാനുള്ള കാര്യം ഞാന്‍ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ നില്‍ക്കുന്നതില്‍ കാര്യമില്ല. ഞാന്‍ മാറി നില്‍ക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് ഞാന്‍ ഇത് ഓണ്‍ലൈനില്‍ ശ്രദ്ധിച്ചത്. എനിക്ക് നല്ല പനിയായിരുന്നു. ഇതിന് എന്ത് മറുപടി പറയണം എന്ന കണ്‍ഫ്യൂഷനില്‍ ആയിരുന്നു ഞാന്‍. കാരണം ഞാന്‍ പറയുന്ന മറുപടി വേറൊരു രീതിയിലേക്ക് പോകാന്‍ പാടില്ല. റിലീജിയസ് ആയി ഇത് ഡിസ്‌കസ് ചെയ്യുന്ന തലത്തിലേക്ക് വരെ എത്തി. ഒരു മൊമന്റില്‍ അദ്ദേഹത്തിന് ഉണ്ടായ ഒരു തെറ്റിദ്ധാരണയാണത്. ഞാന്‍ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചത്. സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എനിക്ക് അത് ഒരുപാട് വിഷമമുണ്ടാക്കി. ഒരിക്കലും അദ്ദേഹത്തിന്റെ പ്രായം വച്ചോ സീനിയോരിറ്റി വച്ചോ മാപ്പ് പറയേണ്ടതില്ല. അതുവരെ കാര്യങ്ങള്‍ എത്തിച്ചു.

അതിലൊക്കെ എനിക്ക് വിഷമമുണ്ട്. എനിക്ക് സപ്പോര്‍ട്ട് തന്നതില്‍ ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും അവരെകൊണ്ട് പറ്റുന്ന രീതിയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലും ന്യൂസ് ചാനലുകളിലും അതിന്റെ ഡിസ്‌കഷന്‍ ഞാന്‍ കണ്ടു. അതിലൊക്കെ എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നെ ആളുകള്‍ ഇത്രയും ഇഷ്ടപ്പെടുന്നു. കലയോളം തന്നെ കലാകാരനെയും സ്‌നേഹിക്കുന്നവരാണ് മലയാളികള്‍ എന്ന് ഇന്നലെ തെളിയിച്ചു.

പക്ഷെ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ന്‍ ഉണ്ടാകുന്നതിനോട് എനിക്ക് ഒട്ടും താല്‍പര്യമില്ല. അദ്ദേഹം മനപൂര്‍വ്വം ചെയ്തതല്ല. അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ല. ഒരു മനുഷ്യനും ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് വേറൊരു ഡിസ്‌കഷനിലേക്ക് കൊണ്ടുപോകരുത്. അദ്ദേഹത്തിന് വിഷമം ആവാത്ത രീതിയില്‍ വേണം മറുപടി പറയാന്‍ എന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഇത്രയും ലേറ്റ് ആയത് പ്രതികരിക്കാന്‍