ആദ്യം വളയില്‍ തൊട്ടു, പിന്നെ തലോടാന്‍ തുടങ്ങി, കഴുത്തിലേക്ക് കൈ നീണ്ടു; സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറി; ആരോപണവുമായി നടി

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട്‌  നടി വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിര്‍മ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.

ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താന്‍ ആദ്യം കരുതി. തന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി.

ടാക്സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചു കൂട്ടിയത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങി എന്നാണ് 24 ന്യൂസിനോട്‌ ശ്രീലേഖ പറഞ്ഞത്.