അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

സംസ്ഥാനത്ത് അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തിരിക്കുന്നത്.

റവന്യൂ വകുപ്പിലും, സര്‍വ്വേ ഭൂരേഖ വകുപ്പിലും നടപടി നേരിട്ട 16 ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്. പെന്‍ഷന്‍ വാങ്ങിയ തുകയും 18 ശതമാനം പലിശയും സര്‍ക്കാറിലേക്ക് തിരിച്ചടച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുത്തത്. അനധികൃതമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് 18 ശതമാനം പലിശ സഹിതം തുക തിരിച്ചു പിടിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.