12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ ആദ്യം തീരുമാനിച്ചത്: പൃഥ്വിരാജ്

മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ  പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

എന്നാൽ ഇപ്പോഴിതാ 12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ എടുക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അത്തരത്തിൽ ഓർഗാനിക് ആയി പ്രീക്വലും സ്വീകലും സംഭവിക്കുന്ന സിനിമകൾ ഇന്ന് കുറവാണെന്നും പൃഥ്വിരാജ് പറയുന്നു.

“ഈയടുത്തായി കണ്ടുവരുന്ന ഒരു ട്രെന്‍ഡാണ് പല സിനിമകള്‍ക്കും സീക്വലും പ്രീക്വലും അനൗണ്‍സ് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും കൊമേഴ്‌സ്യല്‍ സാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. കാരണം, ഒരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെന്ന് അറിയിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യഭാഗത്തിന്റെ ബിസിനസിനെ അത് വലിയ രീതിയില്‍ സഹായിക്കും.

വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ ഓര്‍ഗാനിക്കായി സീക്വല്‍ സംഭവിക്കുന്നുള്ളൂ. ഉദാഹരണത്തിന്, ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് പാര്‍ട്ടില്‍ ചെയ്യേണ്ടി വരുമെന്ന് ആദ്യമേ അതിന്റെ തിരക്കഥാകൃത്തിനും എനിക്കും അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ 12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ എടുക്കാന്‍ പ്ലാന്‍ ചെയ്തത്. അതുപോലെ ഓര്‍ഗാനിക്കായി സീക്വല്‍ അല്ലെങ്കില്‍ പ്രീക്വലുണ്ടാകുന്ന സിനിമകള്‍ കുറവാണ്.” എന്നാണ് യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.