ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; അഗ്നിശമന സേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന മേധാവി

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്. യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് തീ കെടുത്താനെത്തിയ സേനാംഗങ്ങള്‍ പണം കണ്ടെടുത്തെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളുകയാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ്. അഗ്‌നിശമന സേനാംഗങ്ങള്‍ അത്തരത്തില്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സേനാ മേധാവി പറയുന്നത്. മാര്‍ച്ച് 14-ന് രാത്രി 11.35 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായത്.

വിവരം അറിഞ്ഞയുടന്‍ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. 11.43ഓടെ അവ തീ പിടുത്തമുണ്ടായ സ്ഥലത്തെത്തി. വീട്ടുസാധനങ്ങളും സ്റ്റേഷനറിയും സൂക്ഷിച്ചിരുന്ന മുറിയിലാണ് അഗ്നിബാധയുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീകെടുത്താന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ കെടുത്തിയ ഉടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വിവരം പൊലീസിനെ അറിയിച്ചെന്നും അതുല്‍ ഗാര്‍ഗ് പറഞ്ഞു.

അതിനുശേഷം അവര്‍ സ്ഥലത്തുനിന്ന് മടങ്ങി. തീകെടുത്തുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു. പണം കണ്ടെടുത്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.