'സിനിമയിൽ പശുവിനെ അഴിച്ചുകെട്ടുന്ന രംഗമല്ല ഞാൻ ചെയ്തത്'; 'അമ്മ'യിൽ നടൻ സത്യന്റെ മകന് അംഗത്വം നൽകിയില്ല; സംഘടനക്കെതിരെ തുറന്നടിച്ച് സതീഷ് സത്യൻ

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വം നൽകാത്തതിൽ പ്രതിഷേധവുമായി നടൻ സത്യന്റെ മകൻ സതീഷ് സത്യൻ. ഇടവേള ബാബു ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ട് താൻ മെയിൽ അയച്ചിരുന്നുവെന്നും, സംഘടനയുടെ സാമ്പത്തിക സഹായം മുന്നിൽ കണ്ടല്ല അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ സതീഷ് സത്യൻ, സിനിമയിൽ അഭിനയിക്കുന്നില്ല എന്ന കാരണത്താലാണ് തനിക്ക് അംഗത്വം നിഷേധിച്ചതെന്നും ചൂണ്ടിക്കാട്ടി.

“മലയാള സിനിമയെ കുടുംബമായാണ് എല്ലാകാലത്തും കണ്ടിരുന്നത്. അല്ല എന്ന് ആരുപറഞ്ഞാലും അതൊരു കുടുംബമാണ്. അവിടെ ഒരംഗമാണ് എന്ന് എനിക്ക് തോന്നിയിരുന്നു. സിനിമകളിൽ അഭിനയിച്ചു, സത്യൻ എന്ന മഹാനടന്റെ മകനാണ്, മലയാള ചലച്ചിത്ര കുടുംബത്തിലെ എളിയ അംഗമാണ് എന്ന് തോന്നിയപ്പോൾ അമ്മ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചു. സതീഷ് സത്യനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് പെട്ടന്ന് മനസിലായി.

എനിക്ക് വളരെ സന്തോഷംതോന്നി. അമ്മയിൽ അംഗത്വമെടുക്കാൻ താത്പര്യമുണ്ടെന്നുപറഞ്ഞു. മലയാളസിനിമയിലെ ആ കുടുംബത്തിലെ ഒരംഗമാണെന്ന് അഭിമാനിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. അല്ലാതെ സാമ്പത്തികമായി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല. ഇടവേള ബാബു നിർദേശിച്ചതുപ്രകാരം ഞാൻ ഒരു മെയിൽ അയച്ചു. അതിൽ സാമ്പത്തികമായ ഒരു നേട്ടത്തിനും വേണ്ടിയല്ല അംഗത്വമെടുക്കുന്നതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.

മെയിൽ കിട്ടിയെന്ന് ഇടവേള ബാബു മറുപടി തന്നെങ്കിലും പിന്നീട് അക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. അംഗത്വം നൽകുന്നത് സംബന്ധിച്ച് ഇന്നുവരെ മറുപടിയൊന്നും വന്നിട്ടില്ല. ഇടവേള ബാബുവിനെ ഇടയ്ക്ക് വിളിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഒടുവിൽ വന്ന മറുപടി താങ്കൾ ഇപ്പോൾ നടനല്ലല്ലോ എന്നായിരുന്നു. ചേട്ടന് അംഗത്വം തന്നാൽ മറ്റ് ഒരുപാട് പേർക്ക് അംഗത്വം നൽകണ്ടിവരും എന്നും പറഞ്ഞു. ഇന്ന് നടന്മാരല്ലാത്ത, എന്നാൽ നേരത്തേ നടന്മാരായിരുന്ന പലരും അമ്മയുടെ അംഗങ്ങളായിരുന്നു എന്നാണ് ഇതിനോട് എനിക്ക് ചോദിക്കാനുള്ളത്. സിനിമയിൽ പശുവിനെ അഴിച്ചുകെട്ടുന്ന രംഗമല്ല ഞാൻ ചെയ്തത്.

സത്യനെന്ന മഹാ നടന്റെ മകനായതുകൊണ്ടും സത്യൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിക്കൊണ്ടും ഒരു ഓണററി മെമ്പർഷിപ്പെങ്കിലും തരേണ്ടതാണ്. അതായിരുന്നു അഭിമാനം. അമ്മ എന്ന സംഘടനയിലുള്ളവർ നല്ല രീതിയിൽ ചിന്തിക്കുന്നവരാണെങ്കിൽ ഞാനെഴുതിക്കൊടുത്ത അപേക്ഷ പ്രസിഡണ്ടായ മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ സീനിയർ അംഗങ്ങളും അറിഞ്ഞിട്ടുണ്ടാവണം.

അമ്മയുടെ ഭാരവാഹികൾക്ക് ശരിയെന്ന് തോന്നുകയാണെങ്കിൽ എനിക്ക് ഇനിയും അംഗത്വം നൽകുന്നതിന് തടസമൊന്നുമില്ല. പുതിയ ഭാരവാഹികളുടെ ശ്രദ്ധയിൽ ഇക്കാര്യം താൻ വീണ്ടും കൊണ്ടുവരും. അംഗത്വം തരാത്തതിനുള്ള കാരണം അറിയണം.” എന്നാണ് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സതീഷ് സത്യൻ പറഞ്ഞത്.