സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി). ഒക്ടോബര്‍ 24 ന് സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം.

അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിഷ്പക്ഷ നിലപാട് സംബന്ധിച്ച് സമിതിയിലെ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പിഎസി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാധബി ബുച്ചിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളായി ഉയരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിഎസിയിലെ പ്രതിപക്ഷ അംഗങ്ങളും ബുച്ചിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റ് അനുവദിച്ച സാമ്പത്തികം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സെബിയുടെയോ മറ്റേതെങ്കിലും റെഗുലേറ്ററി ബോഡിയുടെയോ പ്രവര്‍ത്തനം പിഎസിക്ക് അവലോകനം ചെയ്യാന്‍ കഴിയൂ എന്നായിരുന്നു ഭരണപക്ഷത്തിന്റെ എതിര്‍വാദം. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സെബിക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെയാണെന്നാണ് ബിജെപി വാദിക്കുന്നത്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം റിപ്പോര്‍ട്ട് തള്ളി മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണെന്നായിരുന്നു ബുച്ചിന്റെ പ്രതികരണം.