കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

വിരാട് കോഹ്ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം ആരെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. ബദ്ധവൈരികള്‍ തമ്മിലുള്ള മത്സരങ്ങള്‍ പലപ്പോഴും ചൂടേറിയ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഉസ്മാന്‍ ഖവാജ, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്നത് ഋഷഭ് പന്താണെന്ന് സമ്മതിച്ചു. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തു.

‘ആരും ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ മറ്റ് ടീമില്‍ നിന്നുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ തിരിച്ച് പ്രതികരിക്കുന്നതാണ് നല്ലത്. ബിഗ് എംഎസ് ഇവിടെയുണ്ട്, വന്ന് ടി20 ക്രിക്കറ്റ് കളിക്കൂ, എന്റെ കുട്ടികളെ ബേബി സിറ്റ് ചെയ്യൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ മാന്യമായി സ്ലെഡ്ജ് ചെയ്തു,” 2018 പരമ്പരയില്‍ ടിം പെയ്‌നുമായുള്ള വാക്കാലുള്ള പോരാട്ടം ചൂണ്ടിക്കാട്ടി പന്ത് പറഞ്ഞു.

കാര്‍ അപകടത്തെത്തുടര്‍ന്ന് പന്ത് വളരെക്കാലത്തിന് ശേഷം അടുത്തിടെയാണ് റെഡ്-ബോള്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു പന്ത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ താരം സെഞ്ച്വറി നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഫിറ്റ്‌നസ് തെളിയിക്കാനുള്ള അവസരം ഋഷഭ് പന്തിന് ലഭിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നുന്ന രീതിയില്‍ ബാറ്റ് ചെയ്യുകയും തുടര്‍ന്ന് 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലേക്ക് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എല്ലാ ട്രയലുകളും വിജയിച്ച ശേഷം, ഗെയിമിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അദ്ദേഹം കളിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ പന്ത് കളിക്കളത്തില്‍ തിരിച്ചെത്തും.