കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കുന്ന സീന്‍ ഒക്കെ മൂപ്പര് അങ്ങനെ ചെയ്തതാണ്.. ഈ സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്: ശ്വേത മേനോന്‍

2009ലെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. മികച്ച ചിത്രം, നടന്‍, നടി, മേക്കപ്പ് എന്നീ അവാര്‍ഡുകള്‍ സിനിമ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ചീരു എന്ന കഥാപാത്രമാകാന്‍ നടി ശ്വേത മേനോന്‍ തയാറായിരുന്നില്ല. സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചത് എന്നാണ് ശ്വേത പറയുന്നത്.

സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു താന്‍ പറഞ്ഞിരുന്നത് എന്നാണ് ശ്വേത പറയുന്നത്. ”ഞാന്‍ റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമ കഴിഞ്ഞ് ബോംബെയിലേക്ക് തിരിച്ചു പോയി. ഒരു ദിവസം രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചു. ‘ശ്വേത നല്ലൊരു റോള്‍ ഉണ്ട്, ചീരു എന്ന കഥാപാത്രം, അത് യങ് ടു ഓള്‍ഡ് ആണ്’. ചെയ്യൂല്ല, ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു.”

”ആ റോളിനായി കണ്ണടച്ചാല്‍ അപ്പോള്‍ നിന്റെ മുഖമാണ് വരുന്നത്’ എന്ന് രഞ്ജിത്തേട്ടന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഒരു കാരണവശാലും ഞാന്‍ ചെയ്യൂല്ല എന്ന്. ഞാനൊരു ബോളിവുഡ് സ്‌റ്റൈലില്‍ ഗ്ലാമര്‍ വേഷം ചെയ്യുന്ന ഒരാളായിരുന്നു. ടോംബോയ് പോലുള്ള കഥാപാത്രങ്ങള്‍. ഒരു നടി ആകാനല്ല, ഞാന്‍ എന്‍ജോയ് ചെയ്യുകയായിരുന്നു അഭിനയം. അപ്പോള്‍ രഞ്ജിത്തേട്ടന്‍ പറഞ്ഞു, ഞാനൊന്ന് സ്‌ക്രിപ്റ്റ് എഴുതട്ടെ ഒരു മാസം കഴിഞ്ഞ് വിളിക്കാമെന്ന്.”

”ഒരു മാസം കഴിഞ്ഞപ്പോള്‍ മൂപ്പര് വീണ്ടും വിളിച്ചു. ‘ചീരൂ, നീ തന്നെയാണ് എന്റെ ചീരു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞിട്ട് ഞാന്‍ നോ പറഞ്ഞിട്ടില്ല. അത് ഒരു റൈറ്ററുടെ വിശ്വാസമാണ്. അത് എന്ത് ചെയ്താലും എനിക്ക് കിട്ടില്ല. ‘രഞ്ജിത്തേട്ടാ നിങ്ങള്‍ ദേഷ്യപ്പെടുകയൊന്നുമില്ലാലോ, എനിക്ക് എന്റെ രീതിയില്‍ ഞാന്‍ ചെയ്‌തോട്ടെ’ എന്ന് ഞാന്‍ ചോദിച്ചു. ചെയ്‌തോളാന്‍ പറഞ്ഞു.”

”മൂപ്പര് എന്നെ അറിയോ അറിയാതെ ചീരുവാക്കി മാറ്റിയതാണ്. ചിത്രത്തില്‍ ജയിലില്‍ ഇരിക്കുന്ന സീനിനെ കുറിച്ച് എല്ലാവരും ചോദിക്കും. അത് അങ്ങനെ ഇരിക്കുന്നതല്ല. ഇരുന്നപ്പോ ഉറുമ്പ് കടിച്ചു. അപ്പോള്‍ ഞാന്‍ അങ്ങനെ മുകളില്‍ കയറി ഇരുന്നതാണ്. രഞ്ജിത്തേട്ടനോട് ചോദിച്ച് അങ്ങനെ ഇരുന്നതാണ്. ഓരോരോ സീനിന്റെ പിന്നിലും അങ്ങനെ ഓരോ കഥകളുണ്ട്.”

”ചീരു മമ്മൂട്ടിയെ കണാന്‍ പോകും. മനോജ് പിള്ളയാണല്ലോ ക്യാമറ, മനോജേട്ടന്‍ ഞങ്ങളുടെ റിയാക്ഷന്‍സ് എടുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. നമ്മള്‍ വിചാരിച്ചു ഇങ്ങനൊരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ ആ സീന്‍ കഴിയും. മൂപ്പര് പറഞ്ഞു, അത് ഞാന്‍ ചെയ്യാമെന്ന്. കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കും, അത് മനോജേട്ടന്‍ ചെയ്ത സീനാണ്.”

”ഭര്‍ത്താവ് വാതില്‍ ചവിട്ടി പൊളിക്കുമ്പോള്‍ മമ്മൂക്കയുമായി കെട്ടിപ്പിടിച്ച് ഇരിക്കുന്ന സീനുണ്ട്. അതില്‍ ഞാന്‍ മമ്മൂക്ക ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് അങ്ങോട്ട് ചോദിച്ചതാണ്” എന്നാണ് ശ്വേത മേനോന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ടി.പി രാജീവന്റെ ‘പലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രഞ്ജിത്ത് ഈ സിനിമ ഒരുക്കിയത്.