എട്ട് ഒമ്പത് ദിവസം അച്ഛന്റെ മൃതദേഹവുമായി വെള്ളം ഇറങ്ങുന്നതും കാത്ത് ഞങ്ങള്‍ ഇരുന്നു.. 'ഉള്ളൊഴുക്ക്' സ്വന്തം ജീവിതം: ക്രിസ്റ്റോ ടോമി

സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയുടെ തന്നെ ജീവിതാനുഭവമാണ് ‘ഉള്ളൊഴുക്ക്’ എന്ന സിനിമയായി എത്തിക്കാന്‍ ഒരുങ്ങുന്നത്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം, 2018ല്‍ ആമിര്‍ ഖാന്‍, രാജ്കുമാര്‍ ഹിരാനി എന്നിവര്‍ ജൂറികളായ സിനിസ്ഥാന്‍ ഇന്ത്യ എന്ന തിരക്കഥ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥയാണ്.

ഉള്ളൊഴുക്ക് എന്ന കഥ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഒരു അനുഭവമാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് ക്രിസ്റ്റോ ടോമി ഇപ്പോള്‍. ”എന്റെ അമ്മയുടെ വീട് കുട്ടനാടാണ്. അവിടെ എല്ലാ വര്‍ഷവും വെള്ളം പൊങ്ങും. 2005ല്‍ വെള്ളപ്പൊക്ക സമയത്ത് ഞാന്‍ അവിടെ ഉണ്ട്.”

”അന്നാണ് എന്റെ അച്ചാച്ചന്‍ മരിക്കുന്നത്. ഞങ്ങള്‍ എട്ട് ഒമ്പത് ദിവസം മൃതദേഹവുമായി വെള്ളം ഇറങ്ങുന്നതും കാത്തിരുന്നു. അതില്‍ നിന്നാണ് ഈ സിനിമയുടെ ആ കഥ തന്നെ ജനിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ ഞാന്‍ കണ്ടതും കേട്ടതുമായ പല കഥകളും മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്നു.”

”എന്നാല്‍ ഒരു വ്യക്തിയെ മാത്രം ആസ്പദമാക്കി എഴുതിയ കഥയല്ല ഇത്” എന്നാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്‌റ്റോ ടോമി പ്രതികരിച്ചത്. അതേസമയം, ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍.

ജൂണ്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.