സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. കോണ്‍ക്ലേവ് വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

എന്തിനാണ് സിനിമ കോണ്‍ക്ലേവ് എന്ന് ചോദിച്ച രഞ്ജിനി പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു രഞ്ജിനി അഭിപ്രായ പ്രകടനം നടത്തിയത്. സിനിമ നയരൂപീകരണത്തിനായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവ് അനാവശ്യമാണെന്നാണ് രഞ്ജിനിയുടെ നിലപാട്.

പ്രശ്‌ന പരിഹാരത്തിനായി ശക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ കോണ്‍ക്ലേവിന്റെ ആവശ്യകതയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.