'പ്രിയപ്പെട്ട ഷാഫി പോയി, കൂടുതൽ എഴുതുവാൻ കഴിയുന്നില്ല'; സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ: ദിലീപ്

തന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് സംവിധായകൻ ഷാഫിയുടെ വിടവാങ്ങൽ എന്ന് നടൻ ദിലീപ്. താൻ നായകനായി അഭിനയിച്ച മൂന്ന് 3 സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ എന്നതിനുമപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധമെന്ന് ദിലീപ് കുറിച്ചു. കൂടുതൽ എഴുതുവാൻ കഴിയുന്നില്ലെന്നും പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ എന്നും ദിലീപ് കുറിച്ചു.

ദിലീപിന്റെ കുറിപ്പിന്റെ പൂർണ രൂപം

‘പ്രിയപ്പെട്ട ഷാഫി പോയി…..
ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല….. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്…
പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ.’

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു സംവിധായകൻ ഷാഫിയുടെ അന്ത്യം. കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിലെ ഷാഫിയുടെ പൊതു ദർശനത്തിന് ശേഷം സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാർത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.