'സംവിധായകന്‍ ആദ്യ ഷൂട്ടില്‍ തന്നെ സംതൃപ്തനായിരുന്നു, എന്നാല്‍ ജയന്‍ ആയിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ നിര്‍ബന്ധിച്ചത്'

മലയാളത്തിന്റെ എക്കാലത്തെയും വീരനായകന്‍ ജയന്‍ ഓര്‍മ്മയായിട്ട് ഇന്ന് 40 വര്‍ഷം. കേവലം ആറ് വര്‍ഷം കൊണ്ട് 124 സിനിമകളില്‍ അഭിനയിച്ച് തിയേറ്ററുകള്‍ ഇളക്കി മറിച്ച ജയന്‍ എന്ന നടന്‍ ഇന്നും ഒരു താരവിസ്മയമായി തുടരുന്നു. മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായിരുന്നു നടന്‍ ജയന്റേത്. നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

പതിനഞ്ച് വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ജയന്‍ സിനിമയില്‍ എത്തിയത്. എഴുപതുകളുടെ തുടക്കത്തിലാണ് ജയന്‍ എന്ന താരത്തിന്റെ ഉദയം. പോസ്റ്റമാനെ കാണ്മാനില്ല (1972) ആയിരുന്നു ആദ്യചിത്രം. പിന്നീട് ചെറിയ വേഷങ്ങള്‍ ജയന് ലഭിച്ചുതുടങ്ങി. ഇവയില്‍ പലതും വില്ലന്‍വേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി.

പിന്നെ അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലി കൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തിലെ പ്രത്യേകതകളായിരുന്നു ജയനെ പ്രേക്ഷകരുടെ ആരാധനാപാത്രമാക്കിയത്. അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യവും സ്‌റ്റൈലും അന്നത്തെ യുവതലമുറയ്ക്ക് തീര്‍ത്തും ഹരമായിരുന്നു.

Jayan Hits - Hits from Jayan films by JayanHits on SoundCloud - Hear the world

ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം (1971) ആണ് അദ്ദേഹത്തിനു നായകപദവി നല്‍കിയ ആദ്യവേഷം. അങ്ങാടി (1980) എന്ന ചിത്രം കൂടി പുറത്ത് വന്നതോടെ ജയന്‍ ജനപ്രിയനായി. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ ജയന്‍ ഗര്‍ജ്ജിക്കുമ്പോള്‍ ആ സ്വരഗാംഭീര്യത്തില്‍ കോരിത്തരിച്ച് ഇംഗ്ലീഷ് അറിയാത്തവര്‍ പോലും കൈയടിച്ചു.

Sarapancharam (1979) — The Movie Database (TMDb)

കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തില്‍ സ്വന്തമായൊരു സിംഹാസനം ജയന്‍ തീര്‍ത്തത്. 1974 മുതല്‍ 1980 വരെ പൂട്ടാത്ത പൂട്ടുകള്‍ (1970) എന്ന തമിഴ് ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. പൗരുഷത്തിന്റെ കരുത്തില്‍ നില്‍ക്കുമ്പോഴും പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ജയനിലൂടെ പ്രേക്ഷകര്‍ കണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജയന്‍ ഡ്യൂപ്പില്ലാതെ അനശ്വരമാക്കിയ സംഘട്ടന രംഗങ്ങള്‍ ഇന്നും പല താരങ്ങള്‍ക്കും അന്യമാണ്.

ജീവനെക്കാളേറെ സിനിമയെ സ്‌നേഹിച്ച, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ആ മനസ്സാണ് ജയന്‍ എന്ന നടന്റെ മൂലധനം. ജയനിലെ ശരീരശാരീര ഭാവങ്ങളെ ആഘോഷമാക്കി ആരാധകര്‍. ശരപഞ്ജരം, കഴുകന്‍ (1979), മീന്‍ (1980), കാന്തവലയം (1980), നായാട്ട് (1980), കരിമ്പന (1980) മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ജയന്‍. ഒടുവില്‍ സാഹസികതയ്ക്ക് പേര് കേട്ട നടന്‍ അതിസാഹസികതയില്‍ എരിഞ്ഞടങ്ങി. കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ സീന്‍ ജയന്റെ ജീവിതത്തിലെ തന്നെ അവസാന സീനായി.

നാല്‍പ്പത്തിയൊന്നാം വയസ്സില്‍ കോളിളക്കം (1981) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ വിടപറഞ്ഞു. ഒരു ഹെലികോപ്ടര്‍ ഉള്‍പ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിന്റെ ലാന്റിംഗ് പാഡില്‍ തൂങ്ങി ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്ന വേളയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

Jayan

സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിര്‍മാതാവ് പറഞ്ഞത്. റീടേക്കില്‍ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

കാലത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞുവെങ്കിലും പൗരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായി ഇന്നും ജനമനസുകളില്‍ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയന് മാത്രമാണ് സാധിച്ചിട്ടുള്ളത്. അവിശ്വസനീയം എന്ന് നമ്മള്‍ പല ദുരന്തങ്ങളെ കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ആ പദം ഇത്രമേല്‍ അര്‍ത്ഥവത്തായത് ജയന്റെ മരണത്തിലൂടെയാണ്.

Masti Gudi accident: Jayan